ഇന്ന് തിരുവാതിര

WDWD
സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര ഇക്കുറി - 2007 ല്‍ ‌- ഡിസംബര്‍ 24 തിങ്കളാഴ്ചയാണ് തിരുവാതിര ആഘോഷിക്കുന്നത്. വെളുത്ത വാവ് ദിവസമായ രാത്രിയാണ് ആര്‍ദ്രാജാഗരണം എന്ന ഉറക്കമൊഴിക്കല്‍ ചടങ്ങും ക്ഷേത്രങ്ങളിലെത്തി പാതിരാപ്പൂ ചൂടല്‍ച്ചടങ്ങും നടക്കുക.

തിരുവാതിര നോല്‍ക്കുന്നത് ഇഷ്ട പുരുഷനെ ലഭിക്കാനും നെടുമംഗല്യത്തിനും വേണ്ടിയാണ്. പരമശിവന്‍റെ ജന്മനക്ഷത്രമാണ് തിരുവാതിര. തിരുവാതിര ദിവസം വ്രതമനുഷ്ടിച്ച് ശ്രീ പാര്‍വ്വതി പരമശിവനെ വരനായി നേടിയെന്നാണ് ഐതീഹ്യം.

കാമദേവനും രതീദേവിയും പുനര്‍ജനിച്ചത് ഒന്നിച്ചതും ഇതേ നാളിലാണ് എന്നാണ് സങ്കല്പം. രതിദേവിയുടെ സന്തോഷത്തില്‍ പങ്കു ചേരാന്‍ കന്യകമാരും സുമംഗലിമാരും വ്രതമനുഷ്ടിക്കുന്നത് ധനുമാസത്തില്‍ വെളുത്ത വാവിനോട് ചേര്‍ന്ന തിരുവാതിര നാളിലാണ്.

മാര്‍ഗ്ഗശീര്‍ഷത്തിലെ - ധനുവിലെ തിരുവാതിര നക്ഷത്രത്തിലാണ് പരമശിവന്‍ അഗ്നിസ്തംഭരൂപത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം. സുമംഗലികള്‍ നീണ്ട വിവാഹ ജീവിതത്തിനും കന്യകമാര്‍ ഇഷ്ടമാംഗല്യത്തിനും തിരുവാതിര നോല്‍ക്കുന്നു. ആതിരയ്ക്ക് മുമ്പ് രേവതി നക്ഷത്രം മുതല്‍ തന്നെ ശിവാരാധനയും വ്രതാനുഷ്ടാനവും ചിലയിടങ്ങളില്‍ തുടങ്ങാറുണ്ട്.
WDWD

ഇക്കാലത്ത് സ്ത്രീകള്‍ പുലര്‍ച്ചെ എഴുന്നേറ്റ് കൊടും തണുപ്പിനെ വകവയ്ക്കാതെ കുളങ്ങളില്‍ മുങ്ങിക്കുളിച്ച് തുടിക്കുന്നു. കൂവ വിരകിയതും കിഴങ്ങുകളും നേന്ത്രക്കായകളും ശര്‍ക്കരയും വന്‍പയര്‍, എള്ള്, കടല, ചോളം എന്നിവയും ചേര്‍ത്തുള്ള വിഭവങ്ങളും പുഴുക്കും മറ്റും കഴിക്കുകയും ചെയ്യുന്നു.

.

WDWD
ആരോഗ്യശാസ്ത്ര പരമായി ഇത് വരാനിരിക്കുന്ന ഉഷ്ണകാലത്തിനെ നേരിടാന്‍ ശരീരത്തെ ഒരുക്കുകയാണെന്ന് പറയാം.

തിരുവാതിര ദിവസം സ്ത്രീകള്‍ കൊടുവേലിപ്പൂവ് (പാതിരാപ്പൂവ്) ചൂടി ഉറക്കമൊഴിയുന്നു. അന്ന് സുമംഗലികള്‍ അഷ്ടദിക്പാലകന്മാരെയും ശിവനെയും പൂജിക്കുന്നു. ചിലയിടങ്ങളല്‍ ദശപുഷ്പങ്ങളും ചൂടാറുണ്ട്. അര്‍ദ്ധനാരീശ്വരനെയും പരമശിവനെയും സങ്കല്പിച്ച് വീട്ടുമുറ്റങ്ങളിലും പൂജ നടത്താറുണ്ട്.

തിരുവാതിരയോട് അനുബന്ധിച്ച് തെക്കന്‍ മലബാറിലും തൃശൂര്‍, എറണാകുളം എന്നിവടങ്ങളിലും കൈകൊട്ടിക്കളിയും ഊഞ്ഞാലാട്ടവും പതിവാണ്. കൈകൊട്ടിക്കളിക്കും കുമ്മിക്കും തിരുവാതിരക്കളി എന്നു പേരുവന്നത് ഇവ തിരുവാതിര ഉത്സവകാലത്ത് സ്ത്രീകള്‍ പതിവായി കളിച്ചിരുന്നതു കൊണ്ടാണ്.

ആലുവ തിരുവൈരാണിക്കുളംക്ഷേത്രത്തിലെ കൊല്ലത്തിലൊരിക്കലുള്ള നടതുറപ്പ് മഹോത്സവം ഇന്നു തുടങ്ങും. തിരുവനന്തപുരം ശ്രീകണ്ഠേസ്വരം ക്ഷേത്രമടക്കം കേരളത്തിലെ ശിവ ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്