ലാപ്ടോപ്പ് ഭൂമിക്കിണങ്ങാന്‍..

FILEFILE
ജൈവമാലിന്യങ്ങള്‍ പോലും സംസ്കരിക്കാന്‍ അനുയോജ്യമായ വിദ്യകള്‍ വികസിപ്പിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇ-മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി വളരെ വലുതാണ്‌. ജീവിതത്തിന്‍റെ സമസ്തമേഖലയിലും കമ്പ്യൂട്ടര്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. കമ്പ്യൂട്ടര്‍ ഉപഭോഗം കുതിച്ചുയരുമ്പോള്‍ വ്യവസായവത്കരണം വരുത്തിവച്ച വിനകളെ കുറിച്ച്‌ ഓര്‍മ്മിപ്പിക്കുകയാണ്‌ പരിസ്ഥിതിവദികള്‍. കമ്പ്യൂട്ടറുകളുടെ ഉപയോഗം ദിനംപ്രതിവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

2009 ഓടെ ലോകത്തെ ലാപ്ടോപ്പുകളുടെ എണ്ണം 150 മില്യന്‍ കഴിയുമെന്നാണ്‌ കണക്കുകള്‍. ഓരോ മൂന്ന്‌ വര്‍ഷം കഴിയുമ്പോഴും പഴയ ലാപ്ടോപ്പുകള്‍ ഉപേക്ഷിക്കപ്പെടുന്നു എന്നതാണ്‌ ഇപ്പോഴത്തെ പുതിയ പ്രവണത.ഊണിലും ഉറക്കത്തിലും കൂടെകൊണ്ട്‌ നടക്കാവുന്ന ലാപ്ടോപ്പുകളുടെ രൂപത്തിലാണ്‌ ഇ-മാലിന്യങ്ങള്‍ വരുകാലത്തില്‍ ഏറെ ബുദ്ധിമുട്ടിക്കുക എന്ന ഗവേഷകര്‍ ചൂണ്ടികാട്ടുന്നു. ഉപേക്ഷിക്കപ്പെടുന്ന ഈ ഉത്പന്നങ്ങള്‍ പ്രകൃതിക്ക്‌ വന്‍ ബാധ്യതയാണ്‌ വരുത്തുന്നത്‌.

ലാപ്ടോപ്പുകള്‍ മാത്രം പ്രതിവര്‍ഷം 20-50 ടണ്‍ ഇ മാലിന്യം സൃഷ്ടിക്കുന്നുവെന്നാണ്‌ ഗവേഷകരുടെ കണക്ക്‌. അതുകൊണ്ട്തന്നെ പുതിയ കാലഘട്ടത്തിന്‌ ഇണങ്ങും വിധം ലാപ്ടോപ്പുകളെ പരിഷ്കരിക്കുക എന്ന സന്ദേശമാണ്‌ ഈ സാഹചര്യത്തില്‍ ഗവേഷണകമ്പനികള്‍ മുന്നോട്ട്‌ വയ്ക്കുന്നത്‌. പുതിയ ലാപ്ടോപ്പുകള്‍ വാങ്ങുന്നതിനേക്കാള്‍ പഴയ ലാപ്ടോപ്പുകളെ പുതിയ സോഫ്ട്‌ വെയറുകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിക്കുന്നതാണ്‌ ലാഭകരവും പ്രകൃതിയ്ക്ക്‌ ആശ്വാസകരവും എന്ന്‌ ഗവേഷകര്‍ചൂണ്ടികാണിക്കുന്നു.

കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ലെഡ്‌ ആണ്‌ പ്രകൃതിക്ക്‌ ഏറെ വെല്ലുവിളി ഉയര്‍ത്തുന്നത്‌. നിര്‍മ്മാണവേളയില്‍ ഇത്തരം വിഷപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കാനുദ്ദേശിച്ചുള്ള നിയമനിര്‍മ്മാണം തന്നെ യൂറോപ്യന്‍യൂണിയന്‍ രാജ്യങ്ങള്‍ മുന്നോട്ട്‌ വയ്ക്കുന്നു. വിഷാംശങ്ങള്‍ ഒഴിവാക്കി നിര്‍മ്മിക്കുന്ന കമ്പ്യൂട്ടറുകള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കാനും നിര്‍ദേശമുണ്ട്‌.

വര്‍ദ്ധിച്ച വൈദ്യുതഉപഭോഗമാണ്‌ കമ്പ്യൂട്ടര്‍ പ്രേമം വരുത്തുന്ന മറ്റൊരു പ്രശ്നം. എല്‍ സി ഡി മോണിറ്ററുകള്‍ വൈദ്യുതിസ്രോതസുകളെ കുടിച്ചു തീര്‍ക്കുന്നു എന്നാണ് പറയപ്പെടുന്നത്. വൈദ്യുതി അധികം ഉപയോഗിക്കാതെ തന്നെ തെളിച്ചം നല്‍കുന്ന ജൈവപദാര്‍ത്ഥങ്ങള്‍ മോണിറ്റര്‍ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

ഈ സാഹചര്യത്തിലാണ്‌ ‘പ്രകൃതി സൗഹൃദ കമ്പ്യൂട്ടറുകള്‍’ എന്ന ആശയം സൈബര്‍ ലോകത്ത്‌ ഉദിച്ചിരിക്കുന്നത്‌. സ്വാഭാവിക ജീര്‍ണ്ണതയ്ക്ക്‌ ഇടവരാത്തതും പ്രകൃതിക്ക്‌ ദോഷകരുവുമായ സംയുക്തങ്ങളെ കമ്പ്യൂട്ടര്‍ നിര്‍മ്മാണ പ്രക്രീയയില്‍ നിന്ന്‌ ഒഴിവാക്കുക എന്നതാണ്‌ ഇതില്‍ പ്രധാനം. ലോകത്തെ പ്രധാന കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളെല്ലാം ഈ ആശയം പ്രവര്‍ത്തികമാക്കാന്‍ തുടങ്ങികഴിഞ്ഞു. വരുംകാല ലാപ്ടോപ്പുകളില്‍ ഹാര്‍ഡ്‌ ഡിസ്കുകള്‍ക്ക്‌ പകരം ഫ്ലാഷ്‌ ഡിസ്കുകള്‍ ഉപയോഗിക്കുന്നത്‌ വൈദ്യുത ഉപഭോഗം കുറയ്ക്കും എന്ന നിര്‍ദേശവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക