പ്രതീക്ഷിച്ച വളര്‍ച്ച നേടില്ല: ആര്‍ബിഐ

ബുധന്‍, 11 മാര്‍ച്ച് 2009 (20:15 IST)
ഈ വര്‍ഷം റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ചിരുന്ന ഏഴ് ശതമാനം വളര്‍ച്ച നേടാന്‍ രാജ്യത്തിന് കഴിഞ്ഞേക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു. ജപ്പാന്‍റെ നിക്കി പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ വളര്‍ച്ച നടപ്പ് വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ 5.3 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് വര്‍ഷവും ഒമ്പത് ശതമാനമോ അതിന് മുകളിലോ വളര്‍ച്ച നേടാന്‍ രാജ്യത്തിനായിട്ടുണ്ട്.

ആഗോള സമ്പദ് വ്യവസ്ഥയുടെ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ക്ക് അന്താരാഷ്ട്ര നാണ്യ നിധി, ലോക ബാങ്ക് പോലുള്ള സ്ഥാപനങ്ങളില്‍ മതിയായ പരിഗണന നല്‍കണമെന്ന് സുബ്ബുറാവു അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ലണ്ടനില്‍ വെള്ളിയാഴ്ച അരംഭിക്കുന്ന ഇരുപത് രാഷ്ട്രങ്ങളുടെ യോഗത്തില്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ ഏകീകൃത മേല്‍നോട്ടം, നിയന്ത്രണം, സംരക്ഷണം എന്നിവ ഉന്നയിക്കുമെന്നും സുബ്ബറാവും പറഞ്ഞതായി നിക്കി റിപ്പോര്‍ട്ട് ചെയ്തു.

വെബ്ദുനിയ വായിക്കുക