‘ഇന്ത്യന്‍ ആന’ ചലിക്കുന്നു

WDWD
പുതു വര്‍ഷം തുടങ്ങിയതേയുള്ളു, വിശാലമാ‍യ ഈ വിഷയെത്തെ കുറിച്ച് ചിന്തിക്കാ‍ന്‍ ഏറ്റവും ഉചിതമായ സമയവും ഇതു തന്നെ. നല്ലതിനെ മറികടക്കാന്‍ നമ്മുടെ ശ്രദ്ധയെ പ്രേരിപ്പിക്കുന്ന തരത്തില്‍ അടുത്തിടെ നിരവധി മോശം വാര്‍ത്തകള്‍ വന്നിരുന്നു. സാമ്പത്തിക പരിഷ്ക്കാരത്തിനു ശേഷം ഇന്ത്യ ഒരു ചലനാത്മകമായ സ്വതന്ത്ര വിപണിയോടുകൂടിയ ജനാധിപത്യമായി മാറുകയും, അന്തരാഷ്ട്ര വിവര സമ്പത്ത് വ്യവസ്ഥിതിക്കനുസരിച്ച് വഴങ്ങാന്‍ ആരംഭിക്കുകയും ചെയ്തു എന്നതാണ് നല്ല വാര്‍ത്ത. 1947 നും 1991 നും ഇടയ്ക്ക് ആരംഭിച്ച വ്യാവസായിക വിപ്ലവത്തെ തകര്‍ത്തു കളഞ്ഞ പഴയ കേന്ദ്രീകൃത ഉദ്യോഗസ്ഥ വ്യവസ്ഥിതി ഇന്ന് നാശത്തിന്‍റെ വക്കിലുമാണ്.

ഇന്ത്യയിലെ ആത്മീയതയും ദാരിദ്ര്യവും ഇവിടത്തെ ഭൂരിപക്ഷം ജനങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. എന്നാല്‍ ഈ നിശബ്ദമായ സാമൂഹിക സാമ്പത്തിക വിപ്ലവത്തെ നാം വേണ്ടരീതിയില്‍ മനസിലാക്കുന്നുമില്ല. സാമൂഹിക ജനാധിപത്യവും, ബാലറ്റ് പെട്ടിയിലൂടെ താഴ്ന്ന ജനവിഭാഗങ്ങളും നേടിയ ഉയര്‍ച്ചയേയും അടിസ്ഥാനമാക്കിയാണ് ഈ മാറ്റം. കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യ നേടിയെടുത്ത സ്ഥിരതയാര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ് ഈ മാറ്റത്തിനു പ്രധാന കാരണം.

1980-2002 കാലയളവില്‍ 6 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. 2003-2006 ല്‍ അത് 8 ശതമായി ഉയര്‍ന്നു. ഈ ഉയര്‍ന്ന വളര്‍ച്ചയുടെ ഫലമായി പ്രതിവര്‍ഷം ഒരു ശതമാനം ദരിദ്രരെയാണ് മുന്‍ നിരയിലേക്ക് കൊണ്ടു വരാന്‍ കഴിയുന്നത്. അഞ്ചു വര്‍ഷം കൊണ്ട് 20 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകേറ്റാനാവും. മുപ്പതു കോടി സാധാരണക്കാരേയും ഉയര്‍ച്ചയിലേക്കു നയിക്കാന്‍ കഴിയും. ഈ പ്രവണത തുടരുകയാണെങ്കില്‍ ഒരു തലമുറ കഴിയുമ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പതു ശതമാനവും മധ്യവര്‍ഗ്ഗക്കാരായി മാറും. നാം ഏറ്റവും കൂടുതല്‍ സംസാരിക്കാനിഷ്ടപ്പെടുന്ന വിഷയമായ രാഷ്ട്രീയ നേതാക്കളുടേയും രാഷ്ട്രീയ കക്ഷികളുടേയും മാറിക്കൊണ്ടിരിക്കുന്ന ഭാവിയെക്കാളും പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ നിശബ്ദ വിപ്ലവം.

രണ്ട് ആഗോള പ്രവണതകളും സംയോജിക്കുകയും അത് ഇന്ത്യയ്ക്ക് ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം അവസാനം നാം പറന്നുയരാറായി എന്ന പ്രതീക്ഷയും അതു നല്‍കുന്നു. ആദ്യത്തേത് ഉദാരമയ വിപ്ലവമാണ്, അത് കഴിഞ്ഞ ദശകത്തിനെ മാറ്റി മറിച്ചു. അമ്പതോളം വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കിടന്നിരുന്ന സമ്പത്ത് ഘടനകളെ തുറന്ന സമ്പത്ത് ഘടനകളാക്കി മാറ്റുകയും അതുവഴി ഒരു ആഗോള സമ്പത്ത് ഘടന രൂപം കൊള്ളുകയും ചെയ്തു.

ഈ തരംഗത്തിന്‍റെ ഭാഗമായിരുന്നു ഇന്ത്യയിലെ സമ്പത്തിക പരിഷ്ക്കാരങ്ങളും. കാലങ്ങളായി അടിച്ചമര്‍ത്തിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഉത്പാദകരുടെയും ജനങ്ങളുടേയും ഊര്‍ജ്ജത്തെ ഈ മാറ്റം തുറന്നു വിടുകയായിരുന്നു. ദേശീയ മാനസികവസ്ഥയെ തന്നെ അത് മാറ്റി മറിച്ചു, പ്രത്യേകിച്ച് ഇവിടത്തെ യുവത്വത്തെ. വാണിജ്യപരമായ രീതികളുമായി ബന്ധമുള്ളതിനാല്‍ തന്നെ നമുക്ക് ഈ ആഗോള പ്രവണതയുടെ നേട്ടം കൊയ്യാനാവും. ബാനിയ വംശജര്‍ക്ക് അവരുടെ ജനനം മുതല്‍ തന്നെ കൂട്ടു പലിശയുടെ ശക്തിയെ കുറിച്ചറിയാം, അതിനാല്‍ എങ്ങനെ മൂലധനം സംഭരിക്കാം എന്നതിനെ കുറിച്ചും അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഈ പ്രവണത്അയുടെ മറ്റൊരു പേരാണ് ആഗോളവത്ക്കരണം.

രണ്ടാമത്തെ ആഗോള പ്രവണതയെന്നത് ലോക സമ്പത്ത് ഘടന, വ്യവസായിക നിര്‍മ്മാണ സമ്പത്ത് ഘടനയില്‍ നിന്ന് വിവരാധിഷ്ഠിത സമ്പത്ത് ഘടനയായി മാറിക്കഴിഞ്ഞു എന്നതാണ്. എല്ലാരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യാക്കാര്‍ ഈ വിവരാധിഷ്ഠിത സമ്പത്ത് ഘടനയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.എന്തുക്കൊണ്ടാണ് ഈ പുത്തന്‍ സമ്പത്ത് ഘടനയില്‍ നമ്മള്‍ ഇത്രയും വിജയം കൈവരിച്ചതെന്നതിനെ കുറിച്ച് ആര്‍ക്കും കൂടുതലായി അറിയില്ല തന്നെ. അതിനെ കുറിച്ച് ഞാന്‍ ചിലതു സൂചിപ്പിക്കാനാഗ്രഹിക്കുന്നു.

ഇന്ത്യാക്കാര്‍ അവിദഗ്ദ്ധ തൊഴിലാളികളല്ല, അവര്‍ വളരെ ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നവരുമാണ്. ഇതുക്കൊണ്ടാണ് ഒരു വ്യാവസായിക വിപ്ലവം സൃഷ്ടിക്കുന്നതില്‍ നാം പരാജയപ്പെട്ടുപോകാന്‍ കാരണം. ബൌദ്ധികവും കായികവുമായ കഴിവിനെ സംയോജിപ്പിക്കുന്നവരാണ് അവിദഗ്ദ്ധ തൊഴിലാളികള്‍. അങ്ങനെ മാത്രമേ വ്യാവസായിക വിപ്ലവം ഉണ്ടാവുകയുള്ളു.

ഇന്ത്യയില്‍ ബ്രാഹ്മണര്‍ക്ക് ബൌദ്ധികമായ കഴിവില്‍ എപ്പോഴും ഒരു മേല്‍ക്കോയ്മ ഉണ്ടായിരുന്നു, എന്നാല്‍ ശൂദ്രര്‍ കൈക്കൊണ്ട് പണിയെടുക്കുന്നവരായിരുന്നു. അതുക്കൊണ്ട് നമ്മുടെ സമൂഹത്തില്‍ ഒരു പരസ്പര ബന്ധമില്ലായ്മ നിലനിന്നിരുന്നു. കൈതൊഴിലുകളില്‍ ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ കൊണ്ടു വരുന്നതില്‍ നാം വളരെ പതുക്കെയായിരുന്നു. ഇതും, തെറ്റായ നയങ്ങളും, അധികാരികളുമാണ് നമ്മുടെ വ്യാവസായിക വിപ്ലവത്തെ അവസാനിപ്പിച്ചത്.

ഇതേ ബ്രഹമണ പാരമ്പര്യം , വ്യവസായിക കാലത്ത് ഒരു കോട്ടമായിരുന്നെങ്കിലും ഇന്നത്തെ വിജ്ഞാന കാലത്ത് ഒരു നേട്ടമായി മാറുന്നുണ്ട്. പഴയകലം മുതല്‍ നമുക്കുള്ള വിജ്ഞാനദാഹം ആയിരിക്കാം സോഫ്റ്റുവെയര്‍ രംഗത്തെ നമ്മുടെ വിജയത്തിനു കാരണം. ഉപനിഷത്തുകളിലെ അമൂര്‍ത്തമായ തത്ത്വങ്ങളുമായി നീണ്ട 2500 വര്‍ഷക്കലം നാം ചിന്തായുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു, പൂജ്യം കണ്ടുപിടിച്ചത് നമ്മളാണ്.

ആത്മീയതലം അദൃശ്യമായതു പോലെ തന്നെ സൈബര്‍തലവും അദൃശ്യമാണ്. നമ്മുടെ മത്സരശേഷിയും അതുക്കൊണ്ട് അദൃശ്യമാണ്. വിവരസാങ്കേതിക വിദ്യയില്‍ നാം നമ്മുടെ മത്സരശേഷിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. നാം ഉയരങ്ങള്‍ കീഴടക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് നമ്മുടെ രാജ്യത്തെ വന്‍ മാറ്റത്തിലേക്കു നയിക്കുകയും ചെയും. ഇന്ത്യന്‍ തൊഴില്‍ സംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങളോരുക്കുകയാണ് ഇന്‍റര്‍നെറ്റും.

ഇപ്പറഞ്ഞ രണ്ട ആഗോള പ്രവണതകളും ഇന്ത്യയുടെ ഭാവിയിലെ സാമ്പത്തിക വിജയത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ഈ മാറ്റങ്ങള്‍ ഒരു മധ്യവര്‍ഗ്ഗ സമൂഹത്തെ വളരെ പെട്ടെന്ന് രൂപപ്പെടുത്തിവരികയാണ്., അതേസമയം വര്‍ഷങ്ങളായി നാം നേരിടുന്ന പ്രശ്നമായ ദാരിദ്ര്യത്തെ തുടച്ചു നീക്കാനാവും എന്ന പ്രതീതിയും ജനിപ്പിക്കാന്‍ ഈ മാറ്റങ്ങള്‍ക്കാവുന്നുണ്ട്.

1980 ല്‍ നമ്മുടെ വളര്‍ച്ച് നിരക്ക് 3.5 ശതമാനമായിരുന്നു, അപ്പോള്‍ ദാരിദ്ര്യത്തെ നിര്‍മ്മജ്ജനം ചെയ്യുന്നതില്‍ നാം പരാജയെപ്പെടുകയും ചെയ്തു. ദാരിദ്രം ഇല്ലാതാക്കാന്‍ വളര്‍ച്ച നിരക്ക് ഉയര്‍ത്തുക എന്നതു തന്നെയാണ് പോം വഴി. വളര്‍ച്ചയേയും നല്ല വിദ്യാലയങ്ങളേയും പ്രാഥമികാ ആരോഗ്യകേന്ദ്രങ്ങളേയും താ‍രതമ്യം ചെയ്താല്‍ പാവപ്പെട്ടവരെ സഹയിക്കാനുള്ള വ്യക്തമായ നയം ഉണ്ടാക്കാന്‍ നിങ്ങള്‍ക്കാവും. അതിനാലാണ് വിദ്യാഭ്യാസ, ആരോഗ്യമേഖലകള്‍ രാജ്യത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാവാന്‍ കാരണം. നിര്‍ഭാഗ്യവശാല്‍ മോശപ്പെട്ട രാഷ്ട്രീയ നേതാക്കളാണ് അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നത്.

ഞാന്‍ ഇന്ത്യയെ ആനയെന്നു വിളിക്കാനാണു താല്പര്യപ്പെടുന്നത്, അല്ലാതെ കടുവയെന്നു വിളിക്കാനാല്ല. കാരണം ഇന്ത്യക്ക് ജനാധിപത്യമാണ് ഒന്നാമത് അതുകഴിഞ്ഞേ മുതലാളിതം വരുന്നുള്ളു. 1950 ല്‍ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി മാറിയെങ്കിലും 1991 വരെ വിപണി തുറന്നു കൊടുക്കാന്‍ നാം തയാറായിരുന്നില്ല. അമേരിക്ക ഒഴികെ മറ്റ് രാജ്യങ്ങളെല്ലാം നേരെ മറിച്ചാണ് ചെയ്തത്.

ഈ ചരിത്രം ഇവിടെ സൂചിപ്പിക്കാന്‍ കാരണം ഇന്ത്യ ഒരിക്കലും ഏഷ്യന്‍ കടുവകളെ പോലെ പെട്ടെന്നു വളരുകയില്ല എന്നുമാത്രമല്ല ദാരിദ്ര്യവും അറിവില്ലായ്മയും പെട്ടെന്ന് തുടച്ചു നീക്കുകയുമില്ല. ജനാധിപത്യം നമ്മെ പതുക്കെ ആക്കുന്നു എന്നതാണ് സത്യം. എല്ലാര്‍ക്കും എന്തെങ്കിലും പറയാനുള്ളതു കൊണ്ട് നയങ്ങള്‍ മാറ്റുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാല്‍ നമ്മുടെ പരിഷ്ക്കാരങ്ങളുടെ വേഗതകുറവ് അമ്പരപ്പിക്കുന്നതാണ്.

ഇന്ത്യന്‍ ആന മുന്നോട്ടു നീങ്ങാന്‍ ആരംഭിച്ചിട്ടുണ്ട്. ചൈനയേക്കാള്‍ പുറകിലാണെങ്കിലും ഏറ്റവും വേഗതയേറിയ ലോകമത്തെ രണ്ടാമത്തെ സമ്പത്ത് ഘടനയായി മാറി നാം. വേഗത്തില്‍ ചൈനയാണ് മുമ്പിലെങ്കിലും നമുക്ക് അതില്‍ ഭയപ്പെടേണ്ടതായൊന്നുമില്ല. ഇത് ഇന്ത്യയും ചൈനയുമായിട്ടുള്ള മത്സരമല്ല. ജനാധിപത്യമില്ലാതെ ഒമ്പതു ശതമാനം വളര്‍ച്ചനേടുന്നതിനേക്കാള്‍ ജനാധിപത്യം സംരക്ഷിച്ചുക്കൊണ്ട് ഏഴു ശതമാനം വളര്‍ച്ച കൈവരിക്കുന്നതു തന്നെയാണ് നല്ലത്.

ചൈനയേക്കാള്‍ 25 വര്‍ഷം പിന്നിലാണെങ്കിലും ജനാധിപത്യം കാക്കുന്നതിനു തന്നെയാണ് ഭൂരിപക്ഷം ഇന്ത്യാക്കാരും താല്പര്യപ്പെടുന്നത്. ജനാധിപത്യത്തിനു നല്‍കേണ്ടി വരുന്ന വിലയാണിത്, ഭൂരിപക്ഷം ഇന്ത്യാക്കാരും ഈ വില നല്‍‌കാന്‍ തയാറുമാണ്. എന്നിരുന്നാലും സ്വതന്ത്രമായ ജനാധിപത്യ സമൂഹത്തില്‍ സമൃദ്ധിയും ദാരിദ്ര്യത്തെ നേരിടുന്നതില്‍ കുറേയേറെ വിജയിക്കുകയും ചെയ്ത ഈ നിമിഷത്തിനായി നമ്മുക്ക് മൂവായിരം വര്‍ഷത്തോളം കത്തിരിക്കേണ്ടി വന്നു എന്നു മാത്രം.

വെബ്ദുനിയ വായിക്കുക