തസ്ലീ‍മ തിരസ്കാരം രുചിച്ചു!

തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (19:24 IST)
WD
ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍റെ ദു:ഖ പര്‍വ്വം 2007 ന്‍റെ ചരിത്രത്താളിലെ ഒരു പുഴുക്കുത്തായി മാറി. ‘അതിഥി ദേവോ ഭവ: ’ എന്ന സാംസ്കാരിക പാരമ്പര്യം എന്നും ഇന്ത്യയ്ക്ക് പരിപാലിക്കാനാവില്ല എന്ന് തസ്ലീമയുടെ ദുര്‍ഗതി വ്യക്തമാക്കി.

ഓള്‍ ഇന്ത്യ മൈനോരിറ്റീസ് ഫോറം എന്ന മുസ്ലീം സംഘടന നടത്തിയ പ്രകടനം അക്രമത്തിലും തുടര്‍ന്ന് കൊല്‍ക്കത്ത നഗരം സൈനിക നിയന്ത്രണത്തിലും ആയതായിരുന്നു തസ്ലീമയുടെ തിരസ്കാരത്തിന് കളമൊരുക്കിയത്. അവരുടെ ‘ദ്വിഖണ്ഡിത’ എന്ന ആത്മകഥാപരമായ പുസ്തകമാണ് മുസ്ലീം മൌലിക വാദികളെ പ്രകോപിപ്പിച്ചതും തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തസ്ലീമയെ കൈയ്യൊഴിയാന്‍ കാരണമായതും.

പശ്ചിമ ബംഗാളില്‍ നിന്ന് രാജസ്ഥാനിലേക്ക് തസ്ലീമയെ കടത്തി എങ്കിലും രാജസ്ഥാന്‍ സര്‍ക്കാര്‍ അവരെ ഡല്‍ഹിയിലേക്ക് അയച്ചു. അവിടെ വച്ച് അവര്‍ തന്‍റെ പുസ്തകത്തിലെ വിവാദ വരികള്‍ പിന്‍‌വലിക്കാന്‍ തയ്യാറായി.

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സംരക്ഷണയില്‍ വീട്ടു തടങ്കലിനു സമാനമായ അവസ്ഥയിലാണ് അവര്‍ കഴിയുന്നത്. സ്വാതന്ത്ര്യം വേണമെങ്കില്‍ കൂടുതല്‍ സുരക്ഷിതമായ രാജ്യത്തേക്ക് പോകാമെന്ന സര്‍ക്കാര്‍ ഉപദേശവും ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രേമികള്‍ക്കുള്ള തിരിച്ചടിയായി.

എന്നാല്‍, ജനിച്ച നാട് ഉപേക്ഷിച്ച തനിക്ക് കൊല്‍ക്കത്ത തന്നെയാണ് വീട് എന്ന ഉറച്ച നിലപാടിലാണ് എന്നും മത മൌലികവാദികളുടെ കണ്ണിലെ കരടായ തസ്ലീമ.

വെബ്ദുനിയ വായിക്കുക