ഇന്‍ഡോറിലെ ദത്താത്രേയ ക്ഷേത്രം

ഈ ആഴ്ചയിലെ തീര്‍ത്ഥാടനത്തിലൂടെ നാം പോവുന്നത് ഇന്‍ഡോറിലെ അതി പുരാതനമായ ദത്താത്രേയ ക്ഷേത്രത്തിലേക്കാണ്. ത്രിമൂര്‍ത്തികളായ ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാരുടെ ശക്തി ദത്താത്രേയനിലുണ്ടെന്നാണ് വിശ്വാസം. ദത്താത്രേയനെ ഈശ്വരനായും മാര്‍ഗ്ഗദര്‍ശിയായും ആരാധിക്കപ്പെടുന്നു. അതിനാല്‍, ശ്രീ ഗുരുദേവദത്ത എന്ന പേരിലും ദത്താത്രേയ ഭഗവാന്‍ അറിയപ്പെടുന്നു. ഫോട്ടോഗാലറി

ദത്താത്രേയ ക്ഷേത്രത്തിന് 700 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഹോല്‍ക്കാര്‍ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്നു ഇന്‍ഡോര്‍. ഹോല്‍ക്കാര്‍ രാജവംശത്തിന്‍റെ സ്ഥാപകനായ സുബേദാര്‍ മല്‍‌ഹാരോ ഹോല്‍ക്കാര്‍ ഇന്‍ഡോറില്‍ എത്തും മുമ്പേ ഈ ക്ഷേത്രമുണ്ടായിരുന്നു എന്നാണ് രേഖകളില്‍ കാണുന്നത്.

എല്ലാ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലും നടത്തുന്ന മഹാകാലേശ്വരന്‍റെ ആസ്ഥാനമായ അവന്തികയിലെ ‘സിംഹസ്ത’ മേളയില്‍ പങ്കെടുക്കാനായി പോയിരുന്ന സന്ന്യാസിമാരുടെ താവളമായിരുന്നു ഈ ക്ഷേത്രമെന്ന് ചരിത്ര രേഖകളില്‍ കാണുന്നു. ശ്രീ ശങ്കരാചാര്യരും സിംഹസ്ത മേളയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഇവിടെ തങ്ങിയിരുന്നത്രേ. അവന്തികയുടെ പുതിയ പേരാണ് ഉജ്ജൈന്‍.

WD
ദത്താത്രേയ ദേവന്‍റെ അവതാരത്തെ ഒരു അത്ഭുത സംഭവമായാണ് കാണുന്നത്. മാഘമാസത്തിലെ പൂര്‍ണിമയാണ് ദത്താത്രേയ ജയന്തിയായി ആഘോഷിക്കുന്നത്. ദേവനെ ആരാധിക്കുമ്പോള്‍ ‘ഗുരുചരിതം’ ഉരുവിടുന്നതിന് പ്രത്യേക പ്രാധാന്യം കല്‍പ്പിക്കുന്നു. മൊത്തം 52 അധ്യായങ്ങളും 7491 വരികളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്.

WD
ദത്താത്രേയ വിഗ്രഹത്തിനൊപ്പം ഒരു പശുവിന്‍റെയും നാല് ശ്വാനന്‍‌മാരുടെയും പ്രതിമകള്‍ കാണാന്‍ സാധിക്കും. പുരാണമനുസരിച്ച്, ദത്താത്രേയ ദേവന്‍ ഭൂമിയുടെയും വേദങ്ങളുടെയും സംരക്ഷണത്തിനായാണ് ഭൂമിയില്‍ അവതരിച്ചത്. പശു ഭൂമിയെയും ശ്വാനന്‍‌മാര്‍ നാല് വേദങ്ങളെയും പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം.

ശൈവ, വൈഷ്ണവ, ശാക സംസ്കൃതികളെ ഒന്നിപ്പിക്കാന്‍ ദത്താത്രേയന്‍ വഹിച്ച പങ്ക് ഒരിക്കലും വിസ്മേരിക്കാനാവില്ല. മുസ്ലീങ്ങള്‍ ഉള്‍പ്പെടെ മറ്റ് മതസ്ഥരും ഈ സന്ന്യാസിയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നു.

എത്തിച്ചേരാന്‍

വിമാനമാര്‍ഗ്ഗം സഞ്ചരിക്കുന്നവര്‍ക്ക് ഇന്‍ഡോറിലെ അഹല്യ വിമാനത്താവളമാണ് അടുത്തുള്ളത്. റയില്‍‌മാര്‍ഗ്ഗം ഇന്‍ഡോര്‍ റയില്‍‌വെ സ്റ്റേഷനില്‍ എത്തിച്ചേരാം. ആഗ്രാ-മുബൈ ഹൈവേയുടെ അരികിലായതിനാല്‍ റോഡുമാര്‍ഗ്ഗം സഞ്ചരിക്കുന്നവര്‍ക്കും ദത്താത്രേയ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.