ഏറ്റുമാനൂര്‍ ആറാട്ടു ലഹരിയില്‍

WDWD
കോട്ടയം ജില്ലയിലെ ഏറ്റുമാന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഉത്സവം കുംഭത്തിലെ തിരുവാതിര നാളായ ഇന്നാണ്. രോഹിണി നാളിലെ ഏഴരപൊന്നാന ദര്‍ശനത്തിനു ശേഷം ആറട്ടാണ് 10 ദിവസത്തെ ഉത്സവത്തില്‍ പ്രധാനം.

കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് എട്ടാം ഉത്സവം. അന്നാണ് അര്‍ദ്ധരാത്രി ഭഗവാന്‍ ശരഭമൂര്‍ത്തിയായി വന്ന് ഇന്ദ്രന് ബ്രഹ്മഹത്യാപാപം തീര്‍ത്തതെന്നു വിശ്വാസം. സകലദേവന്മാത്ധം സന്നിഹിതരാകുന്ന ആ മുഹൂര്‍ത്തത്തില്‍ അഷ്ടദിഗ്ഗജങ്ങളാല്‍, പരിസേവിതനായ പരമശിവനെ ദര്‍ശിച്ചു പൊന്നിന്‍കുടത്തില്‍ കാഴ്ചയര്‍പ്പിക്കാന്‍ ഭക്തജനലക്ഷങ്ങളെത്തിയിരുന്നു

ആറാട്ട് പുറപ്പാട് ക്ഷേത്രത്തിനു വലം വച്ച് വഴിനീളെ നെല്‍പ്പറകളും അരിപ്പറകളും സ്വീകരിച്ച് നാലു കിലോമീറ്റര്‍ ദൂരെയുള്ള മീനച്ചിലാറിലെ പൂവത്തും‌മൂട്ടില്‍ കടവില്‍ എത്തുന്നു. ആറാട്ട് ഘോഷയാത്ര കടന്നുപോകുന്ന വഴിയില്‍ റോഡിനിരുവശത്തും നിറപറയും നിലവിളക്കുമായി ഭക്തജനങ്ങള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
WDWD


പോകും വഴി പേരൂര്‍‌കാവ് ഭഗവതി ക്ഷേത്രത്തിലെത്തി ദേവിക്ക് ഒരു വര്‍ഷത്തെ ചെലവിനുള്ള തുകയുടെ പണക്കിഴി നല്‍കുന്നു. ഏറ്റുമാന്നൂരപ്പന്‍ ആറാട്ട് കടവില്‍ എത്തിയാലുടന്‍ പേരൂരും പരിസരങ്ങളിലും കരിമരുന്നു പ്രയോഗവും വിവിധ കലാപരിപാടികളും നടക്കും.


WDWD
ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളുമ്പോള്‍ പേരൂര്‍ അരയിരത്തില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭഗവാനെത്തുന്നു. അപ്പോഴവിടെ ശൈവവൈഷ്ണവ പൂജ നടക്കുന്നു. ഇത് തൊഴാന്‍ കഴിയുന്നത് അപൂര്‍വ ഭാഗ്യമായാണ് ഭക്തര്‍ കരുതുന്നത്.

ഇതിനു ശേഷം പാലാ റോഡിലെ പേരൂര്‍ കവലയില്‍ എത്തുന്ന ഏറ്റുമാന്നൂരപ്പനെ ഏഴര പൊന്നാനകളും സ്വര്‍ണ്ണ കുടയും കൊണ്ട് എതിരേറ്റ് വാദ്യമേളങ്ങളോടെയും താലപ്പൊലികളോടെയും സ്വീകരിച്ച് അനായിക്കുന്നു. ഈ സമയം മുപ്പത്തി മുക്കോടി ദേവന്‍‌മാരും അവിടെ വന്നു ചെരുന്നു എന്നാണ് വിശ്വാസം.

കേരളത്തിലെ 108 ശൈവക്ഷേത്രങ്ങളിലൊന്നാണ് പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിലെ എഴുന്നള്ളിപ്പ് കാണാത്ത കേരളീയനായ ഹിന്ദു ഹിന്ദുവല്ലെന്നാണ് ഭക്തജനമതം.

പുണ്യാത്മാവായ ഖരമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രം കൊല്ലവര്‍ഷം 716 കുംഭമാസത്തില്‍ പണിപൂര്‍ത്തിയാക്കിയെന്നു വിശ്വസിക്കപ്പെടുന്നു. 1063 കുംഭം 14നു സ്വര്‍ണകൊടിമരം സ്ഥാപിച്ചതായി ശിലാരേഖയുണ്ട്.