നമസ്കാരത്തിന്‍റെ പ്രാധാന്യം

ലോകത്തിലെ സകല വസ്തുക്കളും സ്രഷ്ടാവിനെ വിവിധ രീതികളില്‍ പ്രണമിക്കുന്നു. മരങ്ങളും മലകളും ജന്തുജാലങ്ങളും സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയുമെല്ലാം അല്ലാഹുവിനു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.

ഇവയുടെ ആരാധന രൂപങ്ങളെ സമന്വയിച്ചാണ് ഇസ്ലാമില്‍ നമസ്കാര പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്ന് കാണാം. മുസ്ലീങ്ങള്‍ക്ക് അഞ്ച് സമയത്ത് നമസ്കാരം നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. വിശ്വാസിയുടെ ദൈവ സന്നിധിയിലേക്കുള്ള ആരോഹണമാണ് നമസ്കാരം എന്നാണ് പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്.

അന്ത്യ പ്രവാചകനായ നബിയുടെ സ്വര്‍ഗ്ഗാരോഹണ സമയത്താണ് മുസ്ലീങ്ങള്‍ക്ക് അഞ്ച് സമയം നിസ്കാരം നിര്‍ബ്ബന്ധമാക്കിയത്. അഞ്ച് പ്രാര്‍ത്ഥനകള്‍ക്കും കൂടി ഒരു ദിവസം 24 മണിക്കൂറില്‍ 24 മിനിട്ട് മാത്രമേ ആവശ്യമുള്ളു.

പ്രാര്‍ത്ഥന നിര്‍ബ്ബന്ധമാക്കിയ അതേ സമയമാണ് അല്ലാഹു ആരെയും അവരുടെ കഴിവിന് അതീതമായ ചുമതലാ ഭാരം വഹിപ്പിക്കില്ല എന്ന ഖുറാന്‍ വാക്യവും ഉണ്ടായത്.

അഞ്ച് നേരത്തെ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ രോഗം കൊണ്ടോ മറ്റ് കാരണങ്ങള്‍ കൊണ്ടോ ശാരീരികമായ മറ്റവസ്ഥ വന്നാല്‍ അത് നാലോ മൂന്നോ ആയി ചുരുക്കാവുന്നതേയുള്ളൂ. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ രണ്ട് മൂന്ന് നിസ്കാരങ്ങള്‍ ഒരുമിക്ക് നിര്‍വഹിക്കാറുമുണ്ട്.

മുസ്ലീങ്ങളുടെ നിസ്കാരം ഇങ്ങനെയാണ് :

* ആദ്യമായി നില്‍ക്കുന്നു. രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തി പ്രഖ്യാപിക്കുന്നു, ദൈവം മാത്രമാണ് മഹാന്‍ (അല്ലാഹു അക്ബര്‍).

* ദൈവേച്ഛയ്ക്ക് കീഴ്പ്പെടുകയും ദൈവത്തിന്‍റെ മഹോന്നത ഗുണങ്ങള്‍ ഉച്ചരിച്ച് അനുസ്മരിക്കുകയും ചെയ്യുന്നു.

* ദൈവത്തിന്‍റെ മുമ്പില്‍ താന്‍ നിസ്സാരനാണെന്ന് ബോധ്യം കൊണ്ട് വിനയാന്വിതനായി തല കുനിച്ച് നില്‍ക്കുന്നു.

* തേജസ്സാര്‍ന്ന തന്‍റെ രക്ഷകനാണ് എല്ലാ ശ്രേയസ്സും എന്ന് പ്രഖ്യാപിക്കുന്നു.

* തനിക്ക് നേര്‍വഴി കാണിച്ചു തന്നതിനു നന്ദി പ്രകാശിപ്പിക്കുന്നതിനായി വീണ്ടും തല ഉയര്‍ത്തി നില്‍ക്കുന്നു.

ഈ സമയം ദൈവത്തിന്‍റെ മഹത്വം അവന്‍റെ ഹൃദയത്തില്‍ നിറയുകയും മനസ്സിനെ മഥിക്കുകയും ചെയ്യുന്നു.

മഹോന്നതനായ രക്ഷിതാവിനാണ് എല്ലാ കീര്‍ത്തിയും എന്ന് ഉറക്കെ പ്രഖ്യാപിച്ച് അവന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. ഇത് പലതവണ ആവര്‍ത്തിക്കുന്നു. ഇതോടെ അവന്‍റെ മനസ്സ് കൂടുതല്‍ വിശുദ്ധമാവുന്നു. ഭൌതിക ലോകം കടന്ന് ദൈവ സന്നിധിയിലേക്ക് മനസ്സ് അര്‍പ്പിക്കുന്നു.

പരാശക്തിയായ ദൈവത്തിലേക്കുള്ള ഒരു ആദ്ധ്യാത്മിക യാത്രയായി അല്ലെങ്കില്‍ ഒരു ആത്മീയ സൌഹൃദമായി നമസ്കാരം മാറുന്നു.

വെബ്ദുനിയ വായിക്കുക