ശ്രീബുദ്ധന്‍

ഭഗവാന്‍ ശ്രീബുദ്ധന്‍റെ ജന്മദിനമാണ് ബുദ്ധപൂര്‍ണിമ.

ബുദ്ധന്‍റെ ജനനം കൃത്യമായി അറിയാത്തത്കൊണ്ട് ഇന്ത്യയില്‍ വൈശാഖ പൂര്‍ണിമ ബുദ്ധന്‍റെ ജന്മദിനമായും ബുദ്ധപൂര്‍ണിമയായും ആഘോഷിക്കുന്നു.

കൊറിയയിലും മറ്റും എല്ലാ കൊല്ലവും മെയ് 26ന് ബുദ്ധജയന്തിയായി ആഘോഷിച്ച് വരുന്നു.

1950ല്‍ ശ്രീലങ്കയില്‍ നടന്ന ബുദ്ധമതക്കാരുടെ ലോക സമ്മേളനമാണ് വേശക് - വൈശാഖ പൂര്‍ണിമ - ബുദ്ധ ജയന്തിയായി ആഘോഷിക്കാന്‍ തീരുമാനിച്ചത്.

വേശക് ദിവസം ബുദ്ധജയന്തി, ബുദ്ധ ജാഞാനോദയ ദിനം, ബുദ്ധന്‍റെ നിര്യാണം എന്നിവയായും ആചരിക്കുന്നു.

ഈ ദിവസം ബുദ്ധമതക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ പതാക ഉയര്‍ത്തുന്നു. ബുദ്ധം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി തുടങ്ങിയ മന്ത്രങ്ങള്‍ ഉരുവിട്ട് പുഷ്പാര്‍ച്ചന നടത്തും.

ശ്രീബുദ്ധന്‍റെ ജയന്തിദിനം കൊറിയയിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും മറ്റും നടക്കാറുണ്ട്. ദക്ഷിണ കൊറിയയില്‍ ഈ ദിനം പൊതു അവധിയുമാണ്.

വൈശാഖമാസത്തിലെ വെളുത്തവാവ്, വിശാഖ നക്ഷത്രവും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് ഇന്ത്യയില്‍ ബുദ്ധ പൂര്‍ണിമയായി ആഘോഷിക്കുന്നത്. സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായി പൂര്‍ണത നേടിയ ദിവസമാണിത്.


കപിലവസ്തുവിലെ ശുദ്ധോദന മഹാരാജാവിന്‍റെ മകനായി സിദ്ധാര്‍ത്ഥന്‍ ജനിച്ചതും വൈശാഖ പൗര്‍ണമിയിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ദുഖത്തിന് നിദാനം ആഗ്രഹമാണെന്ന മഹത്തായ ദര്‍ശനത്തിലൂടെ അനശ്വരത പ്രാപിച്ച ശ്രീ ബുദ്ധന്‍ കലിയുഗത്തിന്‍റെ വഴികാട്ടിയാകുന്നു.

രാജകൊട്ടാരത്തിന്‍റെ സുഖസമൃദ്ധിയില്‍ നിന്ന് ലോകത്തിന്‍റെ ദുഖങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് സിദ്ധാര്‍ത്ഥനെ ശ്രീ ബുദ്ധനാക്കിയത്. ദുഖങ്ങളുടെ കാരണം കണ്ടെത്തിയതോടെ ആ തീര്‍ത്ഥാടനം സാര്‍ത്ഥകമാവകുയായിരുന്നു.

ഭൗതിക സുഖങ്ങളെക്കാള്‍ വലിയ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വാര്‍ദ്ധക്യവും രോഗവും മരണവുമാണെന്ന തിരിച്ചറിവാണ് സിദ്ധാര്‍ത്ഥ രാജകുമാരനെ രാജകൊട്ടാരത്തില്‍ നിന്ന് ജനമധ്യത്തിലേക്ക് നയിച്ചത്.

ദുരിതങ്ങളില്‍ നിന്നുള്ള ശാശ്വതമായ മോചനം ആഗ്രഹിച്ച് സിദ്ധാര്‍ത്ഥന്‍ ഒരു രാത്രി ഭാര്യ യശോധരയെയും മകന്‍ രാഹുലിനെയും രാജ്യത്തെ തന്നെയും വെടിഞ്ഞ് പരിവ്രാജകനാവുകയായിരുന്നു.

ആറു വര്‍ഷത്തെ നിരന്തര ധ്യാനത്തിന് ശേഷം ഗയയിലെ ബോധി വൃക്ഷച്ചുവട്ടില്‍ ജ്ഞാനോദയം നേടിയ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി. കണ്ടെത്തിയ മാര്‍ഗ്ഗം പ്രചരിപ്പിക്കുകയായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യം.

ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും വര്‍ദ്ധിക്കുന്ന നാളുകള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. കാരണം അന്വേഷിക്കാനോ പറഞ്ഞ് കൊടുക്കാനോ ബുദ്ധന്മാരില്ലാതെ ലോകം ഇരുട്ടില്‍ നിന്ന് ഇരുട്ടിലേക്ക് നീങ്ങുമ്പോള്‍ ബുദ്ധ പൂര്‍ണിമ നല്‍കുന്നത് മഹത്തായ സന്ദേശമാണ്. മേധയില്‍ തെളിയാത്തതും ദര്‍ശനങ്ങളില്‍ മാത്രം വെളിപ്പെടുന്നതുമായി അപൂര്‍വ്വ സന്ദേശം.

വെബ്ദുനിയ വായിക്കുക