ചുസോവിറ്റിനിക്ക് അതിരുകളില്ല

വ്യാഴം, 31 ജൂലൈ 2008 (17:14 IST)
PROPRO
ബീജിംഗ് ഒളിമ്പിക്‍സിനായി എത്തുന്ന ഓക്‍സാന ചുസോവിറ്റിനിയ്‌ക്ക് വ്യത്യസ്ത ദേശീയതയോ രാജ്യാന്തര അതിരുകളോ, പതാകയോ ഒന്നും ഒരിക്കലും പ്രശ്‌നമല്ല. നാല് ഒളിമ്പിക്‍സില്‍ പങ്കെടുത്ത ഈ വെറ്ററന്‍ താരം സോവ്യറ്റു യൂണിയന്‍റെയും ഉസ്ബെക്കിസ്ഥാന്‍റെയും കുപ്പായത്തിനു ശേഷം ജര്‍മ്മന്‍ സംസ്ക്കാരത്തിലാണ് ബീജിംഗിലേക്ക് വരുന്നത്.

തുടര്‍ച്ചയായി അഞ്ചാം ഒളിമ്പിക്‍സിനെത്തുന്ന ചുസോവിറ്റിനി ഒളിമ്പിക്സില്‍ നാല് തവണ പങ്കെടുത്ത ജിം‌നാസ്റ്റിക്‍സിലെ ആദ്യ താരമാണ്. മുന്‍ സോവ്യറ്റു യൂണിയനില്‍ പിറന്ന് അവിടെ വളര്‍ന്ന് അവര്‍ക്കായി ഒളിമ്പിക്സില്‍ അരങ്ങേറിയ ചുസോവിറ്റിനി അഞ്ചാം ഒളിമ്പിക്‍സില്‍ പങ്കെടുക്കാനെത്തുന്നത് ജര്‍മ്മന്‍ കുപ്പായത്തിലും.

ഒളിമ്പിക്സില്‍ നാലിലും മൂന്ന് വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിക്കേണ്ടി വന്ന ആദ്യതാരവും ചുസോവിറ്റിനി ആകും. സോവ്യറ്റു യൂണിയന്‍ തകര്‍ന്നതിനു ശേഷമുള്ള ആദ്യ ഒളിമ്പിക്സില്‍ സോവ്യറ്റു യൂണിയനിലെ ഒരു സ്വതന്ത്ര സ്റ്റേറ്റ് എന്ന നിലയില്‍ യു എസ് എസ് ആര്‍ ടീമിലായിരുന്നു ചുസോവിറ്റിനി 1992 ബാഴ്‌സിലോണ ഒളിമ്പിക്സില്‍ ആദ്യം പങ്കെടുത്തത്. അതിനു ശേഷമുള്ള അറ്റ്ലാന്‍റ, സിഡ്നി, ഏതന്‍സ് ഒളിമ്പിക്സില്‍ ഉസ്ബെക്കിസ്ഥാനൊപ്പം മത്സരിച്ചു.

ബീജിംഗില്‍ താരം ജര്‍മ്മന്‍ കുപ്പായത്തില്‍ ആയിപ്പോകാന്‍ കാരണം പുത്രന്‍ അലീഷറാണ്. കായികതാരത്തെ മാതൃത്വം മറന്ന അവസ്ഥയിലാണ് ചുസോവിറ്റിനി ജര്‍മ്മനിയിലേക്ക് ചെക്കേറിയത്. മൂന്നാം വയസ്സു മുതല്‍ രക്താര്‍ബ്ബുദ ബാധിതനായ മകന്‍ അലീഷറിനു വിദഗ്‌ദ ചികിത്സയ്‌ക്കുള്ള സൌകര്യം ഉസ്ബക്കിസ്ഥാനില്‍ ഇല്ലാതിരുന്നത് ജര്‍മ്മനിക്കു നേട്ടമായി.


PROPRO
1992 ഒളിമ്പിക്‍സില്‍ ടീം ഇനത്തില്‍ ഒളിമ്പിക് സ്വര്‍ണ്ണം നേടിയ ചുസോവിറ്റിനിയെ 2002 ല്‍ ജര്‍മ്മനി ഇരു കയ്യും നീട്ടി സ്വീകരിച്ചു. തന്നെ ദത്തെടുത്ത ജര്‍മ്മന്‍ ടീമിനൊപ്പം മത്സരിച്ചു തുടങ്ങിയത് 2006 മുതലാണ്. അപ്പോഴേയ്‌ക്കും കൊളോണില്‍ താമസക്കാരിയും ജര്‍മ്മന്‍ പൌരത്വത്തിനു അവകാശിയുമായി താരം മാറി.

മകനാണ് തന്‍റെ ഉത്തേജനം എന്ന് പറയുന്ന താരം പുത്രന്‍റെ ചികിത്സയ്‌ക്കായി മത്സരങ്ങളില്‍ നിന്നും ലഭിച്ച പണം മുഴുവനും ചെലവഴിച്ചു. പ്രായം കഴിഞ്ഞിട്ടും ജിംനാസ്റ്റിക്‍സ് രംഗത്ത് താരത്തെ ഇപ്പോഴും നിലനിര്‍ത്താന്‍ ഒരു കാരണം മകന്‍റെ അസുഖമായിരുന്നു എന്നും ചുസോവിറ്റിനി പറയുന്നു. ജര്‍മ്മന്‍ ബാലനായി എട്ട് വയസ്സ് തികഞ്ഞ പുത്രന്‍റെ ആരോഗ്യം മെച്ചപ്പെട്ടു. ഇടയ്ക്കിടയ്ക്ക് വേണ്ടി വരുന്ന രക്ത പരിശോധന മാത്രമാണ് ഇനിയുള്ളത്.

അമ്മയായതിനു ശേഷം കായികരംഗത്ത് മികവ് തെളിയിച്ച ജിംനാസ്റ്റിക്‍സ് താരങ്ങളിലാണ് ഓക്സിനയും. എട്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ താരം ഇതിനകം മത്സരിച്ചു. 1991 ല്‍ സോവ്യറ്റു യൂണിയനു വേണ്ടി ആയിരുന്നു ആദ്യ മെഡല്‍ നേടിയത്. ജിംനാസ്റ്റിക്‍സില്‍ വോള്‍ട്ട് ഇനത്തില്‍ പ്രത്യേക മികവുള്ള 33 കാരിയായ ചുസോവിറ്റിനി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനാണ്. ഭര്‍ത്താവ് ബഘോദിര്‍ കുര്‍പ്പാനോവ് ഉസ്ബക്കിസ്ഥാന്‍റെ മുന്‍ ഗുസ്തി പരിശീലകനായിരുന്നു.

ജിംനാസ്റ്റിക്സിലെ വോള്‍ട്ട് ഇനത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത നേട്ടത്തിനു കൂടി ഉടമയാണ് ചുസോവിറ്റിനി. 25 വര്‍ഷമായി തുടരുന്ന പരിപാടി 2012 ലണ്ടന്‍ ഒളിമ്പിക്‍സിലേക്ക് കൂടി നീട്ടണമെന്നാണ് താരത്തിന്‍റെ മോഹം.