'നിങ്ങൾക്കതിനു കഴിയില്ല, ഗൗരി ലങ്കേഷിനു പിന്നാലെ കമൽ ഹാസനും?' - പിണറായിയുടെ നീക്കത്തിൽ ഞെട്ടി ഹിന്ദു മഹാസഭ!

ഞായര്‍, 5 നവം‌ബര്‍ 2017 (11:18 IST)
ഇന്ത്യയിൽ ‘ഹിന്ദു തീവ്രവാദം’ കൂടുതലാണെന്ന് ട്വീറ്റ് ചെയ്ത നടൻ കമൽ ഹാസനെതിരെ കൊലവിളി നടത്തി അഖില ഭാരതീയ ഹിന്ദു മഹാസഭ. കമൽ ഹസനെ വെടിവച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ വേണമെന്നാണ് ഹിന്ദു മഹാസഭ നേതാവ് പരസ്യമായി ആക്രോശിച്ചത്. സംഭവത്തിൽ നിരവധി പേർ കമലിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
 
കമലിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നവരോടും ഇതു തന്നെ ചെയ്താലേ അവർ പാഠം പഠിക്കുകയുള്ളൂ. ഹിന്ദു വിശ്വാസികൾക്കെതിരെ മോശം വാക്കുകൾ പ്രയോഗിക്കുന്നവർക്ക് രാജ്യത്തു ജീവിച്ചിരിക്കാൻ അവകാശമില്ലെന്നും ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശർമ പറഞ്ഞു.
 
അഭിനേതാക്കളായ അരവിന്ദ് സ്വാമി, പ്രകാശ് രാജ് എന്നിവർക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ജനാധിപത്യ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമൽഹാസനെ നിശബ്ദനാക്കാൻ ഇത്തരം കൊലവിളികൾക്കും ഭീഷണികൾക്കും ആവില്ലെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
 
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
കൊലപാതക- ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത -വർഗീയ ശക്തികളെ നിയമപരമായി നേരിടണം. കമൽ ഹാസനെതിരെ വധഭീഷണി മുഴക്കിയ വർഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാകണം. ജനാധിപത്യ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമൽഹാസനെ നിശബ്ദനാക്കാൻ ഇത്തരം കൊലവിളികൾക്കും ഭീഷണികൾക്കും ആവില്ല.
 
മഹാത്മജിക്കും ഗോവിന്ദ് പൻസാരെ, ധാബോൽക്കർ, കലബുർഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് ഈ രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകൾ കൂട്ടിച്ചേർക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. മതനിരപേക്ഷതയുടെ കൊടി ഉയർത്തി ജനങ്ങൾ അണിനിരക്കുന്ന മുന്നേറ്റമാണ് ഈ കുടില ശക്തികൾക്കെതിരെ രാജ്യത്താകെ ഉയരേണ്ടത്.
 
വർഗീയ വിഭാഗീയ അജണ്ടയുമായി ജനങ്ങളെ വിഭജിക്കാനും സാമൂഹിക ജീവിതം കലുഷമാക്കാനും അശാന്തി വിതയ്ക്കാനും മുതിരുന്ന ഒരു ശക്തിയെയും അംഗീകരിക്കാനാവില്ല. കമൽ ഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളി തന്നെയാണ്. ശക്തമായി പ്രതിഷേധിക്കുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍