പ്രതിപക്ഷ പ്രതിഷേധം ശക്തമായി; മുത്തലാഖ് ബില്‍ അവതരണം തടസ്സപ്പെട്ടു - രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു

ബുധന്‍, 3 ജനുവരി 2018 (16:58 IST)
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ശക്തമായത്. ബില്‍ നാളെ വീണ്ടും രാജ്യസഭ പരിഗണിക്കും. 
 
അതേസമയം ബില്‍ അട്ടിമറിക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലും മുത്തലാഖിലൂടെ വിവാഹ മോചനം നേടുന്നവര്‍ക്ക് മൂന്ന് വർഷം തടവ് ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ബിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമയാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചത്.
 
നേരത്തെ, ബില്ലില്‍ മാറ്റം വരുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് പ്രതിപക്ഷവുമായി ധാരണയിലായി ബില്‍ സുഗമമായി പാസാക്കന്‍ ശ്രമിക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ദ്കുമാര്‍ അറിയിച്ചിരുന്നു. ബില്ലില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികള്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കുന്ന വ്യവസ്ഥ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ്സ് ബില്ലിനെ പിന്തുണച്ചേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍