ഇതുവരെ വന്നതില്‍ ഉഗ്രരൂപി, അതിവേഗം വ്യാപനം; എന്താണ് പുതിയ ഒമിക്രോണ്‍ വകഭേദം, പേടിക്കണോ?

ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (09:28 IST)
കോവിഡില്‍ നിന്ന് പതിയെ കരകയറുന്നതിനിടെയാണ് ആഗോള തലത്തില്‍ ഭീഷണിയായി പുതിയ ഒമിക്രോണ്‍ വകഭേദത്തിന്റെ വരവ്. ഒമിക്രോണിന്റെ BA.5.1.7, BF.7. വകഭേദങ്ങളാണ് ആഗോള തലത്തില്‍ പുതിയ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഒറ്റവാക്കില്‍ അത്യന്തം അപകടകാരിയാണ് പുതിയ വകഭേദം. നേരത്തെ ഉണ്ടായിരുന്ന എല്ലാ കോവിഡ് വകഭേദങ്ങളേക്കാളും കൂടുതല്‍ വ്യാപനശേഷിയുള്ളത്. ദീപാവലി ആഘോഷങ്ങള്‍ പുതിയ വകഭേദത്തിന്റെ വ്യാപനത്തിനു കാരണമാകുമോ എന്ന ആശങ്കയാണ് ആരോഗ്യവകുപ്പിന് ഇപ്പോള്‍ ഉള്ളത്. 
 
ഒമിക്രോണിന്റെ ഉപവകഭേദമായ BF.7 വടക്ക് പടിഞ്ഞാറന്‍ ചൈനയുടെ ഉള്‍പ്രദേശമായ മംഗോളിയയിലാണ് ആദ്യം സ്ഥിരീകരിച്ചത്. ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇപ്പോള്‍ ചൈനയില്‍ കോവിഡ് നിരക്ക് കുത്തനെ കൂടാന്‍ കാരണം. യുഎസ്, യുകെ, ഓസ്‌ട്രേലിയ, ബെല്‍ജിയം എന്നിവിടങ്ങളിലും ഈ ഉപവകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. BF.7 വകഭേദത്തെ 'ഒമിക്രോണ്‍ സ്‌പോണ്‍' എന്നും അറിയപ്പെടുന്നു. ഈ വകഭേദം സ്ഥിരീകരിച്ച ഒരു കേസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്ത് ബയോ ടെക്‌നോളജി റിസര്‍ച്ച് സെന്ററിലാണ് ഇത് സ്ഥിരീകരിച്ചത്. 
 
മുന്‍പ് കോവിഡ് വന്നവരില്‍ ഉള്ള ആന്റിബോഡിയെ മറികടക്കാന്‍ കെല്‍പ്പുള്ള വകഭേദമാണ് ഇത്. അതായത് നേരത്തെ കോവിഡ് വന്നവരിലും ഒമിക്രോണ്‍ BF.7 വരാന്‍ സാധ്യത കൂടുതലാണ്. വാക്‌സിന്‍ പ്രതിരോധത്തെ മുറിച്ചുകടക്കാനും ഈ വകഭേദത്തിനു സാധിക്കും. അടുത്ത രണ്ട്, മൂന്ന് ആഴ്ചകള്‍ ഇന്ത്യയില്‍ അതീവ ജാഗ്രതയുടേതാണെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍ ചെയര്‍മാന്‍ ഡോ.എന്‍.കെ.അറോറ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍