ഹണിട്രാപി'ൽ കുടുങ്ങി; വരുൺ ഗാന്ധി പ്രതിരോധരഹസ്യം ചോർത്തിയെന്ന് ആരോപണം

വെള്ളി, 21 ഒക്‌ടോബര്‍ 2016 (07:34 IST)
ബി ജെ പി എംപി വരുൺ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വരാജ് അഭിയാൻ നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദര്‍ യാദവും രംഗത്ത്. പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാരൻ അഭിഷേക് വർമക്കും ആയുധകടത്തുകാർക്കും വരുൺ ഗാന്ധി പ്രതിരോധരഹസ്യങ്ങൾ ചോർത്തിക്കൊടുത്തുവെന്നാണ് ആരോപണം.
 
സ്ത്രീകളെ ഉപയോഗിച്ച് (ഹണിട്രാപ്) വരുണിനെ കുടുക്കിൽപ്പെടുത്തിയെന്നാണ് ആരോപണം. കുടുങ്ങി അഭിഷേക് വര്‍മക്ക് വരുണ്‍ ഗാന്ധി നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് അവര്‍ ആരോപിച്ചു. ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്മണ്ട് അലന്‍ എന്ന അഭിഭാഷകന്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച കത്തും ഇവര്‍ പുറത്തുവിട്ടു. 
 
എന്നാല്‍, സംഭവം വരുണ്‍ നിഷേധിച്ചു. പ്രശാന്ത് ഭൂഷണിനും യോഗേന്ദറിനുമെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 2004-ല്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതുമുതല്‍ തനിക്ക് വര്‍മയുമായി ബന്ധമില്ലെന്നും വരുൺ വ്യക്തമാക്കി. 2006ല്‍ നാവികസേനയിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ അഭിഷേക് ഇപ്പോള്‍ വിചാരണ നേരിടുന്നുണ്ട്. 2012വരെ അഭിഷേകിന്റെ ബിസിനസ് പാര്‍ട്ണറായിരുന്നു അലന്‍. 

വെബ്ദുനിയ വായിക്കുക