ഷൂ വാങ്ങിത്തരാമെന്ന് പറഞ്ഞ് അച്ഛൻ ആറു വയസ്സുകാരിയെ കൂട്ടികൊണ്ടുപോയി, പുഴക്കരയിലെത്തിയപ്പോൾ ആരും കാണാതെ കുഞ്ഞിനെ പുഴയിൽ തള്ളിയിട്ടു; ജീവനുവേണ്ടി കുട്ടി പോരാടിയത് 11 മണിക്കൂർ

ശനി, 2 ജൂലൈ 2016 (11:27 IST)
ഷൂ വാങ്ങിത്തരാമെന്ന് പറഞ്ഞ് ആറു വയസ്സുകാരിയായ  മകളെ കൂട്ടിക്കൊണ്ട് പോയി പുഴയിൽ തള്ളിയിട്ട പിതാവിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ബുധനാഴ്ചയാണ് നാടിനെ അമ്പരപ്പിക്കുന്ന സംഭവം നടന്നത്. മകളെ കാണാതായ വിവരം പൊലീസിനെ അറിയിച്ചപ്പോഴും ആ അമ്മ അറിഞ്ഞില്ല, മകൾ ജീവനുവേണ്ടി പോരാടുകയാണെന്ന്.
 
വർധക് നഗറിലെ താമസക്കാരിയായ ഏകത തുളസി റാം സിയാനി എന്ന ആറുവയസ്സുകാരിയെ ആണ് പിതാവ് പുഴ‌യിലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചത്. ബദ് ലാപുരിലെ ഉല്ലാസ് നദിക്ക് കുറുകെയുള്ള പാലത്തിനരികെ ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മകളെ പുഴയിലേക്ക് വലിച്ചെറിഞ്ഞശേഷം പിതാവ് പോവുകയായിരുന്നു. പുഴയിലുണ്ടായിരുന്ന വാഴച്ചെടിയിൽ തങ്ങിനിന്ന ഏകത 11 മണിക്കൂർ നേരമാണ് ജീവനുവേണ്ടി പോരാടിയത്.
 
തൊട്ടടുത്തുള്ള സ്വകാര്യ കമ്പനിയിലെ സുരക്ഷാജീവനക്കാരനാണ് രാവിലെ കുട്ടിയുടെ കരച്ചിൽ കേട്ടത്. ഇയാളാണ് കുട്ടിയെ ആദ്യം കണ്ടത്. പിന്നീട് ഫയർഫോഴ്സെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പിതാവും സുഹൃത്തു ചേർന്ന് തന്നെ പുഴയിൽ തള്ളിയിടുകയായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഭർത്താവിന് ഏകതയെ ഇഷ്ടമല്ലെന്ന് കുട്ടിയുടെ അമ്മയും പൊലീസിന് മൊഴി നൽകി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക