പിതൃത്വ കേസില്‍ ട്വിസ്‌റ്റോട്... ട്വിസ്‌റ്റ്; ധനുഷ് കോടതിയില്‍ പറഞ്ഞത് സത്യമോ ?

വ്യാഴം, 13 ഏപ്രില്‍ 2017 (17:42 IST)
ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികൾ സമർപ്പിച്ച പരാതി കൂടുതൽ സങ്കീർണമാകുന്നു. ഡിഎൻഎ ടെസ്റ്റ് നടത്താൻ ധനുഷ് സന്നദ്ധനല്ലെന്ന് കോടതിയിൽ വ്യക്തമാക്കി. തനിക്ക് ഒന്നും ഒളിക്കാനല്ലാ, പക്ഷേ തന്റെ ആത്മാര്‍ത്ഥതയെയും സ്വകാര്യതയേയും ടെസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.

ഇതുപോലൊരു ബാലിശമായ കേസുകളിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ കഴിയില്ല. മാസം 65000 രൂപ നല്‍കണമെന്ന ദമ്പതികളുടെ ആവശ്യം തള്ളുകയാണ് വേണ്ടതെന്നും ധനുഷ് വ്യക്തമാക്കി. ജസ്റ്റിസ് പിഎൻ പ്രകാശിന്റെ മുന്നിലാണ് ധനുഷ് തന്റെ ഭാഗം വ്യക്തമാക്കിയത്.

ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും പക്ഷേ ഏതെങ്കിലും കീഴ്‌ക്കോടതിയില്‍ സാക്ഷി വിസ്താരത്തിന് തയ്യാറാകണമെന്നും കോടതി പറഞ്ഞു.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നാണ് വാദം. ആവശ്യമെങ്കിൽ ഡിഎന്‍എ ടെസ്റ്റ് നടത്താൻ തയ്യാറാണെന്നും കോടതിയിൽ അവർ വ്യക്തമാക്കിയിരുന്നു.

ധനുഷിന്റെ ദേഹത്ത് ഉണ്ടായിരുന്ന മറുകുകളെക്കുറിച്ചും ഇവര്‍ പറഞ്ഞു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ അത്തരത്തില്‍ പാടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  

നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെ മകനാണ് ധനുഷ്. വെങ്കിടേഷ് പ്രഭു എന്നാണ് ഔദ്യോഗിക പേര്. 1983 ജൂലൈ 28നാണ് ജനിച്ചത്. എന്നാല്‍ ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും 1985 നവംബര്‍ 7നാണ് ജനിച്ചതെന്നും ദമ്പതികള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക