ഹനുമന്തപ്പയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ ലോകം: ബോധ്‌ ഗയയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി; ഹനുമന്തപ്പയ്ക്ക് വൃക്ക നല്കാന്‍ തയ്യാറായി യുവതി

വ്യാഴം, 11 ഫെബ്രുവരി 2016 (10:16 IST)
ജമ്മു കശ്‌മീരിലെ സിയാച്ചിന്‍ മഞ്ഞുമലകളില്‍ മരണത്തോട് പോരാടി ജീവന്‍ നിലനിര്‍ത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില വഷളായി. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയിലാണ്. 
 
അതേസമയം, ഹനുമന്തപ്പയ്ക്ക് കിഡ്‌നി നല്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശില്‍ വീട്ടമ്മയായ യുവതി രംഗത്തെത്തി. ലക്‌നൌവില്‍ നിന്ന് 167 കിലോമീറ്റര്‍ അകലെയുള്ള ലഖിംപൂര്‍ ഖേരി സ്വദേശിനിയായ വീട്ടമ്മ നന്ദിനി പാണ്ഡേയാണ് കിഡ്‌നി നല്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
ഹനുമന്തപ്പയുടെ തിരിച്ചു വരവിനായി പ്രാര്‍ത്ഥനയോടെ ബോധ്‌ഗയ
 
ബിഹാറിലെ ബോധ്‌ ഗയയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. സിയാച്ചിന്‍ മഞ്ഞുമലകളില്‍ ആറു ദിവസത്തോളം മഞ്ഞിനടിയില്‍ പെട്ടുപോയ ഹനുമന്തപ്പയെ ജീവനോടെ  കണ്ടെത്തിയത് അദ്‌ഭുതമായിരുന്നു. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. രാജ്യം മുഴുവനുമുള്ള പ്രാര്‍ത്ഥനയ്ക്കൊപ്പം പങ്കാളിയാകുകയാണ് ബോധ് ഗയയും
 
ഇതിനിടെ ഹനുമന്തപ്പയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ മണല്‍ ചിത്രകാരന്‍ സുന്ദരന്‍ പട്‌നായികും പങ്കാളിയായി. പുരി ബീച്ചില്‍ മണലില്‍ ഹനുമന്തപ്പയുടെ ശില്പം തീര്‍ത്താണ് സുന്ദരന്‍ പട്‌നായിക് പ്രാര്‍ത്ഥനകളില്‍ പങ്കാളിയായത്.  
 

വെബ്ദുനിയ വായിക്കുക