Kargil Vijay Diwas: പാകിസ്ഥാന്റെ പത്മവ്യൂഹത്തിലകപ്പെട്ട 22കാരന്‍ ക്യാപ്റ്റന്‍ സൗരഭ് കാലിയ

അഭിറാം മനോഹർ

വെള്ളി, 26 ജൂലൈ 2024 (13:11 IST)
Saurabh Kaliya, Kargil War
കാര്‍ഗില്‍ വിജയ് ദിവസ് പാകിസ്ഥാന് മേലെ ഇന്ത്യന്‍ സൈന്യം നേടിയ വിജയത്തെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നതിനൊപ്പം തന്നെ പിറന്നദേശത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ആദരം സമര്‍പ്പിക്കുന്ന ദിവസം കൂടിയാണ്. കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോകളായി ഒട്ടനവധി സൈനികരുണ്ടെങ്കിലും അവരുടെ കൂട്ടത്തില്‍ വിസ്മരിക്കാനാവാത്ത പേരാണ് ക്യാപ്റ്റന്‍ സൗരഭ് കാലിയയുടേത്. വെറും 22 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് പാകിസ്ഥാന്‍ സൈനികരുടെ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങികൊണ്ട് സൗരഭ് വിടപറഞ്ഞത്.
 
1999 മെയ് 15നായിരുന്നു സൗരഭ് കാലിയ അടങ്ങിയ 121 ബ്രിഗേഡിലെ ആറംഗസംഘം പട്രോളിനിറങ്ങി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള്‌ള അതിര്‍ത്തിരേഖ കടന്നുപോകുന്ന കാര്‍ഗിലിലെ ദ്രാസ്-ബറ്റാലിക് സെക്ടറില്‍ 18,000 അടി ഉയരത്തിലായിരുന്നു സൗരഭ് കാലിയയുടെ പോസ്റ്റ്. ക്യാപ്റ്റന്‍ സൗരഭ് കാലിയ, ഫോര്‍ത്ത് ജാട്ട് റജിമെന്റിലെ അര്‍ജുന്‍ റാം, ലാല്‍ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ്ങ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 
 
മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് തങ്ങള്‍ ഉപേക്ഷിച്ചുപോയ ബജ് രംഗ് പോസ്റ്റിലെ ബങ്കറൂകള്‍ വാസയോഗ്യമാണോ എന്ന് വിലയിരുത്താനായിരുന്നു സംഘം എത്തിയത്. ലഡാക്കിലെ മലനിരകളീല്‍ പാക് നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ച കാര്യം അറിയാതെയായിരുന്നു സൗരഭിന്റെ സംഘത്തിന്റെ പട്രോള്‍.  പാക് ഭീകരര്‍ വെടിവെച്ചതോടെ പട്രോള്‍ സംഘത്തിന് തിരിച്ചും വെടിവെക്കേണ്ടതായി വന്നു. തങ്ങളുടെ പത്തിരട്ടിയോളം വരുന്ന പാക് സൈന്യത്തിന്റെ മുന്നില്‍ വന്നിട്ടും ഇന്ത്യന്‍ സംഘം പാക് സംഘത്തിനെ നേരിട്ടു. അവസാനം ഇവര്‍ പാക് റേഞ്ചേഴ്‌സിന്റെ പിടിയിലായി.
 
മുന്‍പ് മേഖലയില്‍ റോന്ത് ചുറ്റിയ ഇന്ത്യന്‍ സംഘം നുഴഞ്ഞുകയറ്റക്കാരെ പറ്റി വിവരം നല്‍കിയിരുന്നെങ്കിലും സൗരഭിനെയും കൂട്ടരെയും കാണാതായതോടെയാണ് അതിര്‍ത്തി കടന്ന് നുഴഞ്ഞുകയറ്റക്കാര്‍ പോസ്റ്റുകള്‍ കയ്യേറിയതാായി ഇന്ത്യന്‍ സൈന്യത്തിന് വിവരം കിട്ടുന്നത്. മെയ് മാസം 5 മുതല്‍ പാക് സംഘത്തിന്റെ പിടിയിലായ സൗരഭ് കാലിയ ജൂണ്‍ 7ന് മരിച്ചുപോകും വരെ ആര്‍ക്കും സങ്കല്‍പ്പിക്കാനാവാത്ത പീഡനങ്ങളാണ് പാക് സൈന്യത്തില്‍ നിന്നും ഏറ്റുവാങ്ങിയത്. ജൂണ്‍ 9നായിരുന്നു കാലിയയുടെ മൃതദേഹം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നല്‍കിയത്. ജനീവ കണ്‍വെന്‍ഷനിന്റെ നഗ്‌നമായ ലംഘനമായിരുന്നു ക്യാപ്റ്റന്‍ സൗരഭ് കാലിയയ്ക്ക് നേരെ നടന്നത്.അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട് എന്ന രഹസ്യവിവരം ലഭിച്ച സാഹചര്യത്തില്‍ സ്വയം റിസ്‌ക് എടുത്ത് സംഘത്തെ മുന്നില്‍ നിന്നും നയിച്ച് മരണത്തിലേക്ക് സ്വയം നടന്നുകയറിയ സൗരഭ് കാലിയയെ കാര്‍ഗില്‍ വിജയദിവസത്തില്‍ സ്മരിക്കാാതെ സാധിക്കുകയില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍