ഐഡിയയുടെയും എയര്‍ടെല്ലിന്റെയും 13,500 കോടി മുകേഷ് അംബാനി കവര്‍ന്നു!

വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (16:22 IST)
ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ ഉപഭോക്താക്കള്‍ നല്‍കികൊണ്ട് റിലയന്‍സ് പുതിയ സംരംഭമായ ജിയോ ഫോര്‍ജി അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം. ഇന്ത്യയിലെ മറ്റു നെറ്റ്‌വര്‍ക്ക് വമ്പന്മാരായ എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നീ കമ്പനികള്‍ക്ക് കനത്ത നഷ്‌ടമാണ് സംഭവിച്ചത്.

ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളെക്കാള്‍ റിലയന്‍സിനെ ഉയര്‍ത്തുകയാണ് ജിയോയിലൂടെ ലക്ഷ്യമെന്ന് അറിയിച്ചുകൊണ്ടുള്ള  മുകേഷ് അംബാനിയുടെ 45 മിനിട്ട് പ്രസംഗത്തിനിടയിലാണ് മറ്റുള്ള കമ്പനികള്‍ക്ക് നഷ്‌ടമുണ്ടായത്. 13,500 കോടിരൂപയാണ് ഐഡിയയ്‌ക്കും എയര്‍ടെല്ലിനും നഷ്ടം വന്നത്.

ഐഡിയയ്ക്ക് 2,800 കോടി രൂപയുടെ നഷ്‌ടമുണ്ടായപ്പോള്‍ എയര്‍ടെല്ലിന് 12,000 കോടിയുടെയും നഷ്‌ടം സംഭവിച്ചു. ഭാരതി എയര്‍ടെല്ലിന് 8.99 ശതമാനം ഇടിവാണ് ഉണ്ടായത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എയര്‍ടെല്ലിന്റെ ഓഹരിവില 302 രൂപവരെയായി കുറഞ്ഞു. ഐഡിയ നേരിട്ടത് 9.09 ശതമാനത്തിന്റെ ഇടിവാണ്. 52 ആഴ്ചകള്‍ക്കുള്ളില്‍ ആദ്യമായി വില 85 രൂപയായി കുറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് റിലയന്‍സ് ടെലികോം ചെയര്‍മാനായ മുകേഷ് അബാംനി ജിയോ ഇന്‍ഫോകോം അവതരിപ്പിച്ചത്.

സെപ്‌റ്റംബർ അഞ്ചു മുതൽ ഡിസംബർ 31 വരെയാണ് പുതിയ ഓഫർ. ജിയോ പുറത്തിറക്കിയതിന്റെ ഭാഗമായി മുഴുവൻ ജിയോ സേവനങ്ങളും 4ജി സേവനങ്ങൾ ഉൾപ്പെടെ ഈ കാലയളവിൽ സൗജന്യമായിരിക്കും. ദീപാവലി പോലുള്ള അവധി ദിവസങ്ങളിലും അധിക പൈസ ഈടാക്കില്ല.

ഒരു ജിബി അതിവേഗ ഇന്റെര്‍നെറ്റ് ഡാറ്റ ഉപയോഗത്തിന് 50 രൂപയാണ് ഈടാക്കുക. ഒരു എംബി ഇന്റെര്‍നെറ്റ്  അഞ്ചുപൈസ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധിക ഡാറ്റ താരിഫ് നല്‍കും. 3,000 രൂപക്ക് ലഭിക്കുന്ന ജിയോയുടെ ലൈഫ് ഹാന്‍ഡ്സെറ്റ് ഫോര്‍ ജി സേവനം സൗജന്യമായി നല്‍കുന്നതാണ്.

അതേസമയം, ജിയോയിൽ രജിസ്റ്റർ ചെയ്യുമ്പോൾ മതിയായ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചാലേ ഈ ആനുകൂല്യം ലഭ്യമാകൂ. ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളെക്കാള്‍ റിലയന്‍സിനെ ഉയര്‍ത്തുകയാണ് ജിയോയിലൂടെ  മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.

വെബ്ദുനിയ വായിക്കുക