മോദി ഗംഗ പോലെ പവിത്രം; രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്ത്

ബുധന്‍, 21 ഡിസം‌ബര്‍ 2016 (20:37 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.

മോദി ഗംഗ പോലെ പവിത്രമാണ്. രാഹുലിന്റെ ഉത്തരവാദിത്തമില്ലാത്തതും നാണം കെട്ടതുമായ ആരോപണങ്ങളിൽ ഞാൻ അപലപിക്കുന്നു. പൊതുജനം ഇത് വിശ്വസിക്കില്ല. അഴിമതിക്കു കുടപിടിക്കുന്നവരായ കോൺഗ്രസിനു കീഴിൽവരുന്ന രാഹുലിൽനിന്ന് ഇതിൽ കൂടുതൽ ജനം പ്രതീക്ഷിക്കുന്നില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

കോൺഗ്രസ് നേതാക്കളും അവരുടെ കുടുംബവും പോലും അഗസ്റ്റാ വെസ്റ്റ്ലൻഡ് അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ അവർ വിഷമസന്ധിയിലാണെന്ന് വരുത്തിതീർക്കുകയാണ്. 5000 കോടിയുടെ നാഷനൽ ഹെറാൾഡ് കേസിൽ ജാമ്യത്തിലാണ് രാഹുൽ ഗാന്ധിയെന്നും പ്രസാദ് പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 9 തവണയായി സഹാറ ഗ്രൂപ്പില്‍ നിന്ന് മോദി പണം കൈപ്പറ്റുകയായിരുന്നു രാഹുലിന്റെ ആരോപണം. ഈ സമയത്ത് സഹാറയെ കൂടാതെ ബിർള ഗ്രൂപ്പില്‍ നിന്നും മോദി കോടികൾ വാങ്ങി.

2013 ഒക്ടോബർ 30ന് 2.5 കോടിയും, നവംബർ 12ന് 5 കോടി രൂപയും നവംബർ 27ന് 2.5 കോടി രൂപയും നവംബർ 29 ന് 5 കോടി രൂപയും ഡിസംബർ 6,19 തിയ്യതികളിൽ   5 കോടി രൂപയും മോദി കൈക്കൂലിയായി വാങ്ങിയതായി രാഹുൽ ആരോപിച്ചു. 2014ൽ ജനുവരി 14, 28 ഫെബ്രുവരി 22 തിയ്യതികളിലാണ് അഞ്ച് കോടി രൂപ വീതംമോദി കൈക്കൂലി വാങ്ങിയതെന്നും രാഹുല്‍ പറയുന്നു.

ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളിൽ ഇതു സംബന്ധിച്ച തെളിവുകൾ ഉണ്ടെന്നും രാഹുൽ ആരോപിച്ചു. 2013ൽ 2.5 കോടി രൂപ വാങ്ങിയതിന്റെ തെളിവ് ഈ രേഖകളിൽ ഉണ്ടെന്നും രാഹുല്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക