ലഷ്‌കര്‍ ഭീകരന്‍ അബ്ദുല്‍ റൗഫിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്ത പാകിസ്ഥാന്‍ അധികൃതരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ. ജെയ്‌ഷേ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്‌കറിന്റെ സഹോദരനും ഓപ്പറേഷന്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനുമാണ് കൊല്ലപ്പെട്ട അബ്ദുള്‍ റൗഫ്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ വധിച്ച ഈ ഭീകരന്റെ സംസ്‌കാര ചടങ്ങിലാണ് പാക്കിസ്ഥാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്.
ലെഫ്റ്റ് ജനറല്‍ ഫയാസ് ഹുസൈന്‍, മേജര്‍ ജനറല്‍ റാവു ഇമ്രാന്‍, പാക്കിസ്ഥാന്‍ പഞ്ചാബ് നിയമസഭാംഗം ഉസ്മാന്‍ അന്‍വര്‍, മാലിക് സ്വഹീബ് അഹമ്മദ് എന്നിവരാണ് പങ്കെടുത്തത്. ഓപ്പറേഷന്‍ സിന്ധൂരില്‍ 100 ഭീകരരെ വധിച്ചെന്ന് ഇന്ത്യന്‍ സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയില്‍ അമേരിക്ക വഹിച്ച പങ്കിനെ അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍. കൂടാതെ കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തിന് നന്ദി പറയുന്നുവെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടി നിര്‍ത്തല്‍ ധാരണ അമേരിക്ക ഇടപെട്ടിട്ടാണെന്നും കാശ്മീര്‍ വിഷയത്തില്‍ തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥനാകാമെന്നും ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സമീപകാല വെടിനിര്‍ത്തല്‍ ധാരണയെ പിന്തുണയ്ക്കുന്നതില്‍ മറ്റ് സൗഹൃദ രാജ്യങ്ങളോടൊപ്പം അമേരിക്ക വഹിച്ച പങ്ക് ഞങ്ങള്‍ അംഗീകരിക്കുന്നു. ഇത് സംഘര്‍ഷം ലഘൂകരിക്കുന്നതിനും പ്രദേശത്തെ സമാധാനത്തിനും ഒരു ചുവടുവെപ്പാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.