ഇനി എല്ലാം ഗവർണറുടെ കയ്യിൽ; പനീർസെൽവത്തോടൊപ്പം ദീപയും, കണ്ണുനട്ട് തമിഴകം

ബുധന്‍, 15 ഫെബ്രുവരി 2017 (07:38 IST)
വി കെ ശശികല മുഖ്യമന്ത്രി ആകാൻ തയ്യാറെടുക്കുന്നുവെന്ന വാർത്ത വന്നപ്പോൾ തമിഴകം ഉറ്റു‌നോക്കിയത് ഗവർണർ സി. വിദ്യാസാഗർ റാവുവിന്റെ മറുപടിയ്ക്കായിരുന്നു. എന്നാൽ, സത്യപ്രതിഞ്ജ സുപ്രിംകോടതി വിധി വന്നതിനുശേഷം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതെന്തായാലും ശരിയായിരിക്കുകയാണ്.
 
ശശികലയോ ഒ പനീർസെൽവമോ എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ഗവർണർ ആയിരുന്നു. അതേ സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഒപിഎസ്സോ അണ്ണാ ഡിഎംകെയുടെ പുതിയ നിയമസഭാ കക്ഷിനേതാവ് എടപ്പാടി പളനിസ്വാമിയോ? ആരായിരിക്കും മുഖ്യമന്ത്രി. തീരുമാനിക്കേണ്ടത് ഗവർണറാണ്.
 
അതേസമയം, ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഒ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. തന്റെ രാഷ്ട്രീയ പ്രവേശനം ആരംഭിച്ചുവെന്നും പനീര്‍ശെല്‍വത്തിന്റെ നിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 
 
സുപ്രീം കോടതി നാല് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും 10 കോടി രൂപ പിഴ ചുമത്തുകയും ചെയ്തതോടെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ബംഗലൂരുവിലെ പരപ്പന അഗ്രഹാര കോടതിയില്‍ കീഴടങ്ങേണ്ടി വരും. ജഡ്ജ് അശ്വത് നാരായണന് മുമ്പാകെയാണ് ചിന്നമ്മ കീഴടങ്ങുക. കോടതിക്ക് മുന്നില്‍ കീഴടങ്ങിയാല്‍ പരപ്പന അഗ്രഹാര ജയിലിലേക്ക് ശശികലയെ മാറ്റും. എന്നാല്‍ കീഴടങ്ങാനുള്ള സമയം കൂട്ടിച്ചോദിക്കാനാണ് ശശികല ക്യാമ്പിന്റെ തീരുമാനം. 

വെബ്ദുനിയ വായിക്കുക