ശശികലയെ ചൊല്ലി തര്‍ക്കം തുടരുന്നു; ഒപിഎസ് മുഖ്യമന്ത്രിയാകില്ല, ഇപിഎസ് തന്നെ തലൈവ - തമിഴകം കാതോര്‍ക്കുന്ന വാര്‍ത്ത ഉടനെന്ന് പനീർശെൽവം

ശനി, 19 ഓഗസ്റ്റ് 2017 (16:13 IST)
ആശങ്കകള്‍ക്ക് വിരാമമിട്ട് അണ്ണാ ഡിഎംകെയിലെ പളനിസ്വാമി- പനീർശെൽവം പക്ഷങ്ങൾ ഒന്നിക്കുന്നു. ലയന ചര്‍ച്ച നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും അണികള്‍ക്ക് സന്തോഷമുള്ള കാര്യം ഒന്നോ രണ്ടോ ദിവസത്തിനകം അറിയാമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ ഒപിഎസ് ചെന്നൈയില്‍ പ്രതികരിച്ചു.

ലയനത്തിന് ഉപാധികൾ വച്ചിട്ടില്ലെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും പനീർശെൽവം വ്യക്തമാക്കി. നാളെ മധുരയിൽ ചേരുന്ന ഇരുവിഭാഗങ്ങളുടെയും യോഗത്തിൽ തനിക്കൊപ്പമുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലയന പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മടങ്ങി ചെല്ലുമ്പോള്‍ അനുയോജ്യമായ പദവികള്‍ ലഭിക്കണമെന്ന ഒപിഎസ് ക്യാമ്പിന്റെ ആവശ്യം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്യാമ്പിനുള്ളില്‍ അതൃപ്തിക്ക് കാരണമായിരുന്നു. കൂടാതെ,
ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റണമെന്ന നിലപാടിൽ പനീർസെൽവം പക്ഷം ഉറച്ചു നിൽക്കുന്നതും ചര്‍ച്ച നീളാന്‍ കാരണമാകുന്നുണ്ട്.

ഒപിഎസ് പക്ഷത്തിന് മുഖ്യമന്ത്രി പദമേ ജനറല്‍ സെക്രട്ടറി പദമോ ഉണ്ടാവില്ല. പകരം ഉപമുഖ്യമന്ത്രി പദവും രണ്ട് മന്ത്രിസ്ഥാനവും നല്‍കാനാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതേസമയം, ശശികലയെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ലെന്ന സൂചനയും ശക്തമാണ്.

വെബ്ദുനിയ വായിക്കുക