നാഗാ ഭീകരര്‍ക്കെതിരെ കേന്ദ്രം; സൈനിക നീക്കത്തിന് പരിഗണന

വെള്ളി, 5 ജൂണ്‍ 2015 (10:05 IST)
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളില്‍ ആക്രമണം പതിവാക്കിയ നാഗാ ഭീകരര്‍ക്കെതിരെ കേന്ദ്രം സൈനിക നീക്കത്തിന് ഒരുങ്ങുന്നു. വ്യാഴാ‌ഴ്‌ച മണിപ്പൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇരുപത് സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. 
 
മണിപ്പൂരിലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ്, പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍, സുരക്ഷാ ഉപദേശകന്‍ ഡോവല്‍, സൈനിക തലവന്‍ ജനറല്‍ ദല്‍ബീര്‍ സിംഗ്‌ സുഹാഗ്‌ മറ്റ്‌ സീനിയര്‍ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ യോഗം ചേരുകയും ചെയ്തു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു മണിപ്പൂരിലേത്. 
 
അര്‍ദ്ധസൈനിക വിഭാഗത്തെ ഉപയോഗിച്ച്‌ ബോഡോലാന്റ്‌ ഭീകരരെ ഒതുക്കാന്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ നടത്തിയ അതേ രീതിയിലുള്ള തിരിച്ചടിയാണ്‌ കേന്ദ്രം ആലോചിക്കുന്നത്‌. വ്യാഴാ‌ഴ്‌ച സൈനികര്‍ക്ക് നേരെ ഗ്രനേഡുകളും കുഴിബോംബുകളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ഭീകരാക്രമണം നടത്തിയത്. 
 
ഇംഫാലില്‍നിന്ന്‌ എണ്‍പതു കിലോമീറ്റര്‍ അകലെ തെങ്‌നൗപ്പാല്‍ ന്യൂ സംതല്‍ റോഡില്‍ പട്രോളിംഗ് നടത്തുന്നതിനിടെ 6 ദോഗ്ര റെജിമെന്റ്‌ അംഗങ്ങള്‍ക്കു നേരേയാണ്‌ ഭീകരര്‍ തലങ്ങും വിലങ്ങും ആക്രമണം നടത്തിയത്‌. സൈനിക വാഹനത്തിനുനേരേ സ്‌ഫോടനം നടത്തിയ സംഘം ശക്‌തമായ വെടിവയ്‌പും ഗ്രനേഡ്‌ ആക്രമണവും നടത്തി.
 

വെബ്ദുനിയ വായിക്കുക