പണപ്പെരുപ്പം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി

വെള്ളി, 14 നവം‌ബര്‍ 2014 (13:26 IST)
രാജ്യത്ത് വിലക്കയറ്റത്തിന് ഇടിവുണ്ടായി എന്ന് സൂചന നല്‍കിക്കൊണ്ട് ഒക്ടോബറിലെ ഹോള്‍സെയില്‍ പണപ്പെരുപ്പം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. സപ്തംബറിലെ 2.38 ശതമാനത്തില്‍നിന്ന് 1.77 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. തുടര്‍ച്ചയായ നാലാം മാസമാണ് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും താഴ്ന്നത്. ഭക്ഷ്യോത്പന്നങ്ങളുടെ വില കുറഞ്ഞതാണ് ഉപഭോക്തൃ വില സൂചിക താഴാന്‍ സഹായിച്ചത്.

പ്രാഥമിക വസ്തുക്കളുടെ പണപ്പെരുപ്പം 1.43ശതമാനമായും ഭക്ഷ്യവസ്തുക്കളുടേത് 2.70 ശതമാനമായും മാനുഫാക്ചറിങ് ഉത്പന്നങ്ങളുടേത് 2.43 ശതമാനമായും ഇന്ധന പണപ്പെരുപ്പം 0.43 ശതമാനമായുമാണ് കുറഞ്ഞത്. വിലക്കയറ്റം താഴ്ന്നതോടെ വായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകും. അങ്ങനെ സംഭവിച്ചാല്‍, ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കും. ഇത് വായ്പകളുടെ ആവശ്യകത വര്‍ധിപ്പിക്കുകയും വ്യാവസായിക വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യും.

കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുപ്രകാരം റീട്ടെയില്‍ പണപ്പെരുപ്പം 5.52 ശതമാനമായി കുറഞ്ഞിരുന്നു. 2012 ജനവരിയില്‍ പുതിയ രീതിയിലുള്ള പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോഴത്തേത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക