മമതയൊട് മമതയില്ല; കൂട്ടുകൂടാനില്ലെന്ന് ഇടതുകക്ഷികള്‍

Webdunia
ശനി, 30 ഓഗസ്റ്റ് 2014 (18:57 IST)
ബംഗാളില്‍ ബിജെപി അധികാരത്തിലെത്തുന്നതു തടയാന്‍ വേണമെങ്കില്‍ ഇടതുപാര്‍ട്ടികളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശം ഇടതുപക്ഷം തള്ളി.  മമതയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നാണ് വിഷയത്തില്‍ സിപിഐ നേതാവ് ഗുരദാസ് ദാസ് ഗുപ്ത പ്രതികരിച്ചത്.

ബിജെപിക്കെതിരെ പോരാടണമെങ്കില്‍ ഇടതുപാര്‍ട്ടികള്‍ ഒറ്റയ്ക്കു നിന്ന് പോരാടും. മമതയുടെ നയങ്ങളും രാഷ്ട്രീയവും കാരണമാണ് ബിജെപി ബംഗാളിലേക്ക് പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുപിന്നാലെ മമതയെ വിമര്‍ശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സൂര്യകാന്ത് മിശ്ര രംഗത്തെത്തി. ബിജെപിക്ക് ബംഗാളില്‍ പ്രവേശിക്കാന്‍ ആദ്യം അവസരം നല്‍കിയത് 1998ല്‍ അവരുമായി സഖ്യമുണ്ടാക്കിയ മമതാ ബാനര്‍ദിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് വീടും ജീവിതവും ഇല്ലാതാക്കിയ മമതാ ബാനര്‍ജിയാണ് ഇത് പറയുന്നത് ഓര്‍ക്കണമെന്നായിരുന്നു ആര്‍എസ്പി ബംഗാള്‍ ഘടകം സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്ക് മമതയുടെ ഭരണകൂടം ഒത്താശ ചെയ്യുകയാണെന്നും ക്ഷിതി ആരോപിച്ചു. ഫോര്‍വേഡ് ബ്ലോക്കും മമതയുടെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.