രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍; അസാധാരണ നീക്കം

രേണുക വേണു

ശനി, 23 മാര്‍ച്ച് 2024 (15:54 IST)
നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നടപടി ചോദ്യം ചെയ്തു കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാനത്തിന്റെ അസാധാരണ നീക്കം. 
 
നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവര്‍ണര്‍ വിട്ടിരുന്നത്. ഇതില്‍ ലോകായുക്ത ബില്ലിന് അനുമതി നല്‍കിയ രാഷ്ട്രപതി നാല് ബില്ലുകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ ബില്ലുകളില്‍ അനുമതി ലഭിച്ചിട്ടില്ലെന്നും വിത് ഹെല്‍ഡ് എന്ന് അറിയിച്ചതായും ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്ന് യൂണിവേഴ്‌സിറ്റി നിയമ ഭേദഗതികളും സഹകരണ ഭേദഗതി ബില്ലുമാണ് രാഷ്ട്രപതി തടഞ്ഞത്. 
 
നിയമസഭ പാസാക്കി, ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന ബില്ലുകളില്‍ എത്ര സമയത്തിനകം തീരുമാനമെടുക്കണമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം എന്നാണ് ഇക്കാര്യത്തില്‍ വ്യവസ്ഥ. ഇതില്‍ വ്യക്തത വരുത്തണമെന്ന് കേരളം നല്‍കിയ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. കാരണമൊന്നും കാണിക്കാതെ ബില്ലുകള്‍ തടഞ്ഞ നടപടി ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍