കലൈഞ്ജര്‍ ഒരുക്കിയ പാതയിലൂടെ ഉദയനിധിയും ?; സ്‌റ്റാലിന്‍ വഴിമാറിക്കൊടുക്കുമോ ? - ഒപ്പം നില്‍ക്കാന്‍ അഴിഗിരി!

വ്യാഴം, 9 ഓഗസ്റ്റ് 2018 (18:00 IST)
ദ്രാവിഡ രാഷ്‌ട്രീയത്തിലെ കുലപതിയാ‍യ എം കരുണാനിധി അരങ്ങൊഴിഞ്ഞതോടെ അനിശ്ചിതത്വവും ഉടലെടുക്കുന്നു. ഡിഎംകെ എന്ന ശക്തമായ പാര്‍ട്ടിയെ മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്‌റ്റാലിനെ ഏല്‍പ്പിച്ചാണ് കലൈഞ്ജര്‍ യാത്രയായത്.

പാര്‍ട്ടിയുടെ തലപ്പത്തേക്ക് സ്‌റ്റാലിന്‍ എത്തുമെന്നതില്‍ സംശയമില്ലെങ്കിലും ഉയര്‍ന്നുവരാന്‍ പോകുന്ന അധികാര വടംവലിയാണ് ഡിഎംകെയ്‌ക്ക് തിരിച്ചടിയാകുക. സ്‌റ്റാലിന് ഒത്ത എതിരാളി കുടുംബത്തില്‍ തന്നെയുണ്ട്. സഹോദരനും തെക്കൻ തമിഴ്നാട്ടിലെ അനിഷേധ്യ നേതാവുമായ അഴിഗിരിയാണ് അദ്ദേഹത്തിന് വെല്ലുവിളിയാകുക.

ലോക്‍സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഴിഗിരിയെ ഒപ്പം നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാകും സ്‌റ്റാലിന്‍ ശ്രമിക്കുക. കരുണാനിധിയുടെ അഭാവത്തില്‍ സ്‌റ്റാ‍ലിന് മുന്നിലുള്ള ഏറ്റവും ഉചിതമായ നീക്കം ഇതാകും. എന്നാല്‍,
അർധസഹോദരി കനിമൊഴിയുടെ വാക്കുകളാകും ഇരുവരെയും സ്വാധീനിക്കുക.

സ്‌റ്റാലിനും അഴിഗിരിക്കും പ്രിയപ്പെട്ടവളായ കനിമൊഴിയുടെ വാക്കുകള്‍ ഡിഎംകെയില്‍ പ്രതിഭലിക്കുമെങ്കിലും
65കാരനായ സ്റ്റാലിൻ മകനും നടനുമായ ഉദയനിധിയെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതാകും പുതിയ വിവാദങ്ങള്‍ക്ക് കാരണമാകുക.

കലൈഞ്ജര്‍ എങ്ങനെയാണോ തന്നെ പാര്‍ട്ടിയില്‍ ശക്തനാക്കിയത് അതേപാത സ്വീകരിച്ചാകും സ്‌റ്റാലിന്‍ മകനെയും ഡിഎംകെയുടെ തലപ്പത്ത് എത്തിക്കുക.

മകന്റെ നേതൃപാടവം തിരിച്ചറിഞ്ഞ കരുണാനിധി 1982ൽ ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയെന്ന പദവി സൃഷ്ടിച്ചാണ് സ്‌റ്റാലിന് പാര്‍ട്ടിയിലേക്കുള്ള പരവതാനി വിരിച്ചത്. അതേ മാതൃകയില്‍ തന്നെ ഉദയനിധിയേയും സ്‌റ്റാലിന്‍ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുക. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സ്‌റ്റാലിന് ഇത് നിസാരമായ കാര്യം കൂടിയാണ്.

തനിക്ക് ശേഷം പാര്‍ട്ടിയെ നയിക്കാനുള്ള നേതാവായിട്ടാകും സ്‌റ്റാലിന്‍ ഉദയനിധിയെ പരിഗണിക്കുക.  അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയിലെ കുടുംബവാഴ്‌ച വിവാദങ്ങള്‍ക്ക് കാരണമാകും. ഉടക്കി നില്‍ക്കുന്ന അഴിഗിരിക്ക് തിരിച്ചടിക്കാനുള്ള ആയുധം കൂടിയാകും ഇത്. ഈ സാഹചര്യത്തില്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്ന മകനെ നിര്‍ണായക ഘട്ടത്തില്‍ കൂടെ ചേര്‍ക്കാനാകും സ്‌റ്റാലിന്‍ ശ്രമിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍