അപ്പോളോ ആശുപത്രി പരിസരത്ത് സംഘര്‍ഷം, ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍

തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (17:52 IST)
ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന തമിഴ്‌നാട്  മുഖ്യമന്ത്രി ജെ ജയലളിത (68) അന്തരിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എഐഡിഎംകെ പ്രവര്‍ത്തകര്‍ അക്രമാസക്തരായി.

ആശുപത്രി പരിസരത്ത് പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും അലമുറയിട്ട് കരയുകയാണ്. കൂടുതല്‍ ആളുകള്‍ ആശുപത്രി ലക്ഷ്യമാക്കി എത്തുകയാണ്. പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കാണ് സാഹചര്യങ്ങള്‍ നീങ്ങുന്നത്. മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ ജാമായ അവസ്ഥയിലാണുള്ളത്. റോഡുകളില്‍ സംഘര്‍ഷാവസ്ഥയാണുള്ളത്.

സ്‌ത്രീകളടക്കമുള്ള വന്‍ ജനക്കുട്ടമാണ് ആശുപത്രി പരിസരത്തേക്ക് നീങ്ങുന്നത്. റോയിപ്പേട്ടയിലുള്ള എഐഡിഎംകെയുടെ  ഓഫീസിലെ പാര്‍ട്ടി പതാക താഴ്‌ത്തി കെട്ടിയെങ്കിലും പിന്നീട് ഉയര്‍ത്തി കെട്ടി. ഏതു സാഹചര്യവും നേരിടാന്‍ ഒരുങ്ങിയിരിക്കാനാണ് ഡിജിപി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വൈകിട്ട് നാലുമണിയോടെ ജയലളിതയുടെ നില അതീവ ഗുരുതരമാകുകയും 5.15ഓടെ മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജയലളിതയുടെ മരണവിവരം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഉടന്‍ തന്നെ പത്രസമ്മേളനം നടത്തി മരണ വിവരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.

വെബ്ദുനിയ വായിക്കുക