ശസ്ത്രക്രിയയ്ക്കിടെ അനസ്തീസിയയ്ക്ക് പകരം നല്‍കിയത് വിഷവാതകം; യോഗിക്കു പിന്നാലെ മോദിയുടെ മണ്ഡലത്തിലും കൂട്ടമരണം

വ്യാഴം, 5 ഒക്‌ടോബര്‍ 2017 (11:25 IST)
ഗോരഖ്പുർ ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രിയിലെ കൂട്ടക്കുരുതിക്കു പിന്നാലെ ഉത്തർ പ്രദേശിലെ ആശുപത്രിയിൽനിന്നു ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു. ബനാറസ് ഹിന്ദു സർവകലാശാലയോട് ചേർന്നുള്ള സുന്ദർലാൽ‌ ആശുപത്രിയില്‍ അനസ്തീസിയ മരുന്ന് നല്‍കുന്നതിനു പകരം വ്യവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ തുടർന്നു 14 പേർ കൊല്ലപ്പെട്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  
 
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ നടന്ന ഈ കൂട്ടക്കുരുതിയിൽ ആർക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്ന ആരോപണവും ശക്തമാണ്. ആശുപത്രികളിൽ ചികിത്സയ്ക്കു അനുവാദമില്ലാത്ത വാതകമാണു ഡോക്ടർമാർ ശസ്ത്രക്രിയക്കായി ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ജൂൺ ആറിനും എട്ടിനും ഇടയിലായിരുന്നു ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം 14 രോഗികൾ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. 
 
അനസ്തീസിയ മരുന്നിനുപകരം നൈട്രസ് ഓക്സൈഡാണ് ഡോക്ടർമാർ ഉപയോഗിച്ചതെന്ന് യുപി ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം, എങ്ങനെയാണു നൈട്രസ് ഓക്സൈഡ് ഉപയോഗിക്കാൻ ഇടയായതെന്ന് അന്വേഷിച്ചു വരികയാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു. അലഹാബാദ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനി പരേഹത് ഇൻഡസ്ട്രിയൽ എന്റർപ്രൈസസാണ് ആശുപത്രിയിലേക്കു നൈട്രസ് ഓക്സൈഡ് വിതരണം ചെയ്തതെന്നും കണ്ടെത്തി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍