ചൈനയ്ക്കും പാകിസ്ഥാനും മുകളിൽ കൂടുതൽ നിരീക്ഷണമൊരുക്കാൻ ഇന്ത്യ, 2029 ഓടെ വിക്ഷേപിക്കുക 52 ഉപഗ്രഹങ്ങൾ

അഭിറാം മനോഹർ

തിങ്കള്‍, 30 ജൂണ്‍ 2025 (18:51 IST)
AI Generated
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധ രംഗം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കങ്ങളുമായി ഇന്ത്യ. ശത്രുരാജ്യങ്ങള്‍ക്ക് മുകളില്‍ ആഴത്തില്‍ നിരന്തരമായി നിരീക്ഷണം നടത്തുന്നതിനായി 2029 ഓടെ 52 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 29,968 കോടി രൂപയാണ് സ്‌പേസ് ബേസ്ഡ് സര്‍വൈലന്‍സിന്റെ മൂന്നാം ഘട്ടത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി കഴിഞ്ഞ ഒക്ടോബറില്‍ അനുമതി നല്‍കിയത്. ഈ പദ്ധതിയുടെ ഭാഗമായി 52 പ്രതിരോധ ഉപഗ്രഹങ്ങള്‍ ഇന്ത്യ വിക്ഷേപിക്കും.
 
ഇതില്‍ 21 എണ്ണം ഐഎസ്ആര്‍ഒ തന്നെ നിര്‍മിച്ച് വിക്ഷേപിക്കുന്നതായിരിക്കും. 31 എണ്ണം ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ നിര്‍മിച്ചവയായിരിക്കും. പ്രതിരോധമന്ത്രാലയത്തിന് കീഴിലെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് സ്‌പേസ് ഏജന്‍സിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. എസ്ബിഎസ് 3 പദ്ധതിയിലെ ആദ്യ ഉപഗ്രഹം അടുത്തവര്‍ഷം ഏപ്രിലില്‍ വിക്ഷേപിക്കും. 2029 അവസാനത്തോടെ മുഴുവന്‍ ഉപഗ്രഹങ്ങളും വിക്ഷേപിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 ഉപഗ്രഹങ്ങളുടെ വിക്ഷേപത്തോടെ ചൈനയുടെയും പാകിസ്ഥാന്റെയും ഭൂപ്രദേശങ്ങളില്‍ വലിയൊരു പങ്കും ഇന്ത്യന്‍ സമുദ്രമേഖലയും നിരീക്ഷണപരിധിയില്‍ കൊണ്ടുവരാന്‍ ഇന്ത്യയ്ക്കാകും. ഉപഗ്രഹങ്ങള്‍ക്ക് പുറമെ സ്ട്രാറ്റോസ്ഫിയറില്‍ നിന്നും നിരീക്ഷണങ്ങള്‍ നടത്തുന്നതിനായി 3 ഹാപ്‌സ് വിമാനങ്ങളും ഇന്ത്യ വൈകാതെ സ്വന്തമാക്കും. അതേസമയം ഉപഗ്രഹങ്ങളെ തകര്‍ക്കുന്നതിനുള്ള മിസൈലുകളും ലേസര്‍ ആയുധങ്ങളുമാണ് ചൈന നിലവില്‍ വികസിപ്പിക്കുന്നത് എന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. നയതന്ത്ര മേഖലയിലെ ചൈനീസ്- പാകിസ്ഥാന്‍ സഹകരണമാണ് പ്രതിരോധരംഗത്ത് ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍