പണം പുല്ലുപോലെ വാരിയെറിയുന്ന തമിഴ് രാഷ്ട്രീയം! എംഎല്‍ എമാര്‍ക്ക് ലക്ഷങ്ങളും പദവികളും വാഗ്ദാനം, ഭരണം ആർക്ക്?

വ്യാഴം, 9 ഫെബ്രുവരി 2017 (08:01 IST)
തമിഴ്നാട്ടിൽ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ ആകാംഷ നിറഞ്ഞ്നിൽക്കുകയാണ്. ഭരണത്തിൽ എത്താൻ ഒപിഎസും ശശികലയും പോരാടുകയാണ്. ഇതിന് പണമാണ് വേണ്ടതെങ്കിൽ അങ്ങനെ, എത്ര കോടികൾ വേണമെങ്കിലും ഒഴുക്കാൻ തയ്യാറാണ് നേതാക്കൾ എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
 
പണം പുല്ലുപോലെ വാരിയെറിയന്ന തമിഴ് രാഷ്ട്രീയക്കളരിയില്‍ ഭരണം പിടിച്ചെടുക്കുന്നതിനായി എം എല്‍ എ മാര്‍ക്ക് ലക്ഷങ്ങളും പദവികളും വാഗ്ദാനം ചെയ്യാനാണ് സാധ്യത. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ശശികലയ്ക്ക് പിന്തുണയറിയിച്ച് എത്തിയത് 131 എംഎല്‍എമാരാണ്. മുഖ്യമന്ത്രിപദവിയില്‍ കണ്ണുംനട്ടിരിക്കുന്ന ശശികലയ്ക്ക് ഇവര്‍ കൂറുമാറുന്നത് തടയേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ, ഇവർക്ക് വേണ്ടതെല്ലാം നൽകാൻ നേതൃത്വം നൽകുമെന്നാണ് കരുതുന്നത്.
 
നീര്‍ശെല്‍വത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പിന്തുണയാണ് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരുകാര്യം. അതോടൊപ്പം, ഗവർണർ വിദ്യാസാഗ റാവുവും ഒ പി എസിന് പിന്തുണയുമായ് രംഗത്തെത്തിയിരിക്കുന്നതും ശശികലയെ കുറച്ചൊന്നുമല്ല ടെൻഷൻ അടിപ്പിക്കുന്നത്.
 
ഇതിനിടയിൽ, ശശികലയെ പിന്തുണച്ച 131 എം എൽ എ മാരെയും രഹസ്യസ്ഥാനത്തേക്ക് മാറ്റിയത് വാർത്തയായിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമമാണ് ശശികലയുടെ 'എഎല്‍എ കടത്തിന്' പിന്നില്‍. പനീര്‍ശെല്‍വത്തിനോ മറ്റാര്‍ക്കോ സ്വാധീനിക്കാന്‍ കഴിയാത്തവിധത്തില്‍ എംഎല്‍എമാരെ കൂട്ടത്തോടെ മാറ്റുകയെന്നതാണ് ചെന്നൈയില്‍ ചിന്നമ്മ നടപ്പാക്കിയത്.

വെബ്ദുനിയ വായിക്കുക