പ്രഭാത ഭക്ഷണം വൈകി: 21കാരിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ബുധന്‍, 28 മെയ് 2014 (14:16 IST)
പ്രഭാത ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ന്യൂഡല്‍ഹിയിലാണ് ക്രൂരമായ കൊലപാതകം നടക്കുന്നത്.

25കാരനായ ഗൌതമാണ് ഭാര്യ മഞ്ജുവിനെ(21) കൊലപ്പെടുത്തിയത്. സംഭവദിവസം ജോലിക്ക് പോകാനുള്ള തിരക്കിലായിരുന്നു ഗൌതം. രാവിലെ പ്രഭാത ഭക്ഷണം ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ സമയം മഞ്ജു വീട്ടുജോലികളുടെ തിരക്കിലായിരുന്നു. ഇതേ തുടര്‍ന്ന് ഗൌതമിന് ഭക്ഷണം നല്‍കുന്നതില്‍ താമസം വന്നു.

ഭക്ഷണം വൈകി നല്‍കിയതില്‍  കോപിതനായ ഗൌതം അടുക്കളയില്‍ പോയി കറിക്കത്തി എടുത്ത് മഞ്ജുവിനെ കുത്തുകയായിരുന്നു. ഭാര്യ മരിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ഇയാള്‍ മൂന്ന് തവണ കുത്തി. തുടര്‍ന്ന് മരണം ആത്മഹത്യ എന്ന് തെളിയിക്കാന്‍ ഇയാള്‍ ശ്രമം നടത്തി.

അതിനായി ഇയാള്‍ മഞ്ജുവിന്റെ മൃതദേഹം വീടിന്റെ മുകളില്‍ നിന്നും താഴെക്ക് വലിച്ചെറിയാന്‍ തയ്യാറെടുത്തു. എന്നാല്‍ സമീപവാസികള്‍ ഈ രംഗം കാണുകയും ഓടിച്ചെന്ന് ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഗൌതത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക