കരുണാകരൻ്റെ മകനെ ആരും സംഘിയാക്കാൻ നോക്കേണ്ട, 495 കിലോമീറ്റർ രാഹുലിനൊപ്പം നടന്നത് ബിജെപിയിൽ ചേരാനല്ല

ബുധന്‍, 5 ഏപ്രില്‍ 2023 (19:53 IST)
രാഹുൽ ഗാന്ധിക്കൊപ്പം 495 കിലോമീറ്റർ ദൂരം കേരളത്തിൽ നടന്നത് ബിജെപിയിൽ ചേരാനല്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഏത് പ്രതികൂലസാഹചര്യത്തിലും കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ അടിയുറച്ചുനിൽക്കുമെന്നും നാട്ടിൽ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് തനിക്കെതിരെ നുണകൾ പ്രചരിപ്പിക്കുന്നതെന്നും കരുണാകരൻ്റെ മകനെ ആരും സംഘിയാക്കാൻ മെനക്കെടണ്ട എന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ കെ മുരളീധരൻ വ്യക്തമാക്കി.
 
കെ മുരളീധരൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
 

നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്.
 
രാഹുൽ ഗാന്ധിയോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി സഞ്ചരിച്ചത് ബി.ജെ.പിയിൽ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും.എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും.ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഞാൻ പറഞ്ഞത്.അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ട.
 
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാൾ എനിക്ക് അഭിമാനം സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ ആകുന്നതാണ് .അതു കൊണ്ട് കെ. കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട.മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്.
 
അത് കേരളത്തിലെ ജനങ്ങൾക്കറിയാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍