മോദി ജനത്തെ വഞ്ചിക്കുന്നോ ?; മിണ്ടാതെ ആര്‍ബിഐ - തൊട്ടതിനെല്ലാം സര്‍വീസ് ചാര്‍ജ് - നടക്കുന്നത് വന്‍കൊള്ള

ബുധന്‍, 4 ജനുവരി 2017 (15:33 IST)
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ നട്ടം തിരിഞ്ഞ ജനത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിയിട്ടുകൊണ്ട് എടിഎം കാര്‍ഡുവഴിയുള്ള ഇടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ് വ്യാപകമായി ഈടാക്കിത്തുടങ്ങി. നോട്ട് അസാധുവാക്കല്‍ നയത്തില്‍ ആവശ്യത്തിനുള്ള പണമില്ലാത്ത അവസ്ഥ തുടരുമ്പോഴാണ് സര്‍വീസ് ചാര്‍ജ് വ്യാപകമായത്.

ഒരു മാസം അഞ്ചുതവണയില്‍ കൂടുതല്‍ മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാല്‍ ഓരോ ഇടപാടിനും 20 രൂപ വീതം ഉപഭോക്‍താവിന് ഇനി നഷ്‌ടമാകും. ഡെബിറ്റ് കാര്‍ഡുപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കിത്തുടങ്ങി. പണം പിന്‍‌വലിക്കുന്നത് കൂടാതെ ബാലന്‍‌സ് നോക്കുക, സ്‌റ്റേറ്റ് മെന്റ് ചെക്കു ചെയ്യുക എന്നീ ഉപയോഗങ്ങള്‍ക്കും പണം ഈടാക്കും.

ഒരു അക്കൗണ്ടില്‍നിന്ന് മറ്റൊന്നിലേക്ക് തുക മാറ്റുന്നതിന് ബാങ്കുകള്‍ നിശ്ചിത തുക സേവനച്ചെലവായി ഈടാക്കുന്നുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആവശ്യമുള്ള പണത്തിനായി എ ടി എമ്മുകളില്‍ പല തവണ കയറി ഇറങ്ങണം. ഒരുമാസത്തെ ശമ്പളം പിന്‍വലിക്കുമ്പോഴേക്ക് നൂറ് രൂപയിലധികം സര്‍വിസ് ചാര്‍ജ് നല്‍കേണ്ട  അവസ്ഥായാണ് ഇപ്പോഴുള്ളത്.

മെട്രോ നഗരങ്ങളിലുള്ളവര്‍ മാസത്തില്‍ മൂന്ന് പ്രാവശ്യത്തിലധികവും മെട്രോയിതര നഗരങ്ങളിലുള്ളവര്‍ അഞ്ച് പ്രാവശ്യത്തിലധികവും എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ സര്‍വിസ് ചാര്‍ജ് ഈടാക്കും. രാജ്യത്തെ 20ശതമാനം എടിഎം മാത്രം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്ന ഈ സാഹചര്യത്തില്‍ എടിഎംഫീ ഈടാക്കുന്നത് ജനത്തിനെ കൊള്ളയടിക്കുന്നതിന് തുല്ല്യമാകും.

ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറച്ചവര്‍ക്ക് 2.5 ശതമാനവും അതിലധികവും സര്‍വിസ് ചാര്‍ജ് നല്‍കേണ്ടിവന്നു. പ്രത്യേക മാനദണ്ഡമൊന്നുമില്ലാതെയാണ് സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത്. വിവിധ ബാങ്കുകളില്‍ വായ്പയുള്ളവര്‍ ഒരു ബാങ്കില്‍നിന്ന് വായ്പയുള്ള ബാങ്കിലേക്ക് തുക മാറ്റുമ്പോഴും സര്‍വിസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. 10,000 രൂപക്ക് മൂന്ന് രൂപ, അഞ്ചുരൂപ എന്നിങ്ങനെ പല നിരക്കിലാണ് ഈടാക്കുന്നത്.

പണം ഉപയോഗിച്ചുള്ള കൈമാറ്റങ്ങള്‍ കുറയ്‌ക്കണമെന്നും എല്ലാവരും ക്യാഷ്‌ലെസ് സംബ്രദായത്തിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുമ്പോഴുമാണ് മിക്ക ബാങ്കുകളും സര്‍വീസ് ചാര്‍ജ് ഈടാക്കിത്തുടങ്ങിയത്. എടിഎം ഫീ ഏര്‍പ്പെടുത്താനുള്ള അധികാരം ബാങ്കുകള്‍ക്കുള്ളതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ റിസര്‍വ് ബാങ്കിനും സാധിക്കാത്തതാണ് തിരിച്ചടിയാകുന്നത്.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് മുമ്പ് എസ് ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകള്‍ അഞ്ചില്‍ കൂടുതല്‍ വരുന്ന എടിഎം ഇടപാടുകള്‍ക്ക് 15 രൂപ വീതമാണ് ഈടാക്കിയപ്പോള്‍ മറ്റ് ബാങ്കുകള്‍ 20 രൂപയുമാണ് വാങ്ങുന്നത്. നോട്ട് അസാധുവാക്കലിന്റെ ബുദ്ധിമുട്ട് അവസാനിക്കാത്ത സമയത്തു തന്നെ ബാങ്കുകള്‍ എടിഎം ഫീ ഈടാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ക്യാഷ്‌ലെസ് ഇക്കോണമി എന്ന ആശയത്തിന് തിരിച്ചടി നല്‍കും.

വെബ്ദുനിയ വായിക്കുക