രണ്ട് സൈനികരുടെ മൃതദേഹങ്ങൾ പാകിസ്ഥാന്‍ വികൃതമാക്കി; ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ

തിങ്കള്‍, 1 മെയ് 2017 (17:10 IST)
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ പാക്ക് റേഞ്ചേഴ്സ് റോക്കറ്റാക്രമണത്തിൽ രണ്ടു സൈനികര്‍ മരിച്ചു. പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ വികൃതമാക്കി. പാക്ക് സൈന്യത്തിന്റെ ഈ നികൃഷ്ടമായ നടപടിക്കു ഉചിതമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ കരസേന വ്യക്തമാക്കി. 
 
ഒരു സൈന്യത്തിൽനിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക്ക് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയതോടെ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. രാവിലെയാണ് പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ബിഎസ്എഫ് പോസ്റ്റ് ലക്ഷ്യമാക്കി റോക്കറ്റുകളും മോട്ടോർ ഷെല്ലുകളും ഉപയോഗിച്ചുള്ള ആക്രമണം. 
 
അതിർത്തി രക്ഷാസേനയിലെ ഒരു സൈനികനും മറ്റൊരു ജൂനിയർ ഓഫിസറുമാണ് ആക്രമണത്തിൽ മരിച്ചത്. മറ്റൊരു സൈനികനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായാണ് വിവരം. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് എട്ടാം തവണയാണ് അതിർത്തിയിൽ പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. 2016ൽ നിയന്ത്രണരേഖയ്ക്കു സമീപം 228 തവണയാണ് പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. 

വെബ്ദുനിയ വായിക്കുക