പതിനേഴുകാരിയെ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തുവെന്ന് സിബിഐ; കുൽദീപ് സിംഗിന് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടി

വെള്ളി, 11 മെയ് 2018 (14:27 IST)
ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സെംഗാർ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തുവെന്ന് സിബിഐ. ഉന്നാവോ സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ തെളിവുണ്ട്. കഴിഞ്ഞ വർഷം ജൂൺ നാലിന് മാക്കി ഗ്രാമത്തിൽ വെച്ചാണ് സംഭവം നടന്നത്. കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ നീക്കം നടന്നുവെന്നും സിബിഐ കണ്ടെത്തി.

പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സെംഗാറിന്റെ വനിതാ സഹായി ശശി സിംഗ് മുറിക്ക് പുറത്ത് കാവല്‍ നിന്നുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണു സിബിഐ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

പെൺകുട്ടിയുടെ വൈദ്യപരിശോധന വൈകിപ്പിക്കാൻ പൊലീസ് മനപ്പൂർവം ശ്രമിച്ചു. വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിൽ വീഴ്ച കാട്ടി. പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നു ഇതെന്നും സി ബി ഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ എംഎല്‍എയുടെ വസതിയില്‍ എത്തിച്ചത്. ആദ്യം എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ജൂൺ 11ന് സെംഗാറിന്റെ അടുപ്പക്കാരായ ശുഭം ഗിൽ, അവധ് നാരായൺ, ബ്രിജേഷ് യാദവ് എന്നിവർ ചേർന്നു തട്ടിക്കൊണ്ടുപോയി ജൂൺ 19 വരെ വാഹനത്തിലും മറ്റുമായി മാനഭംഗത്തിനിരയാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സി ബി ഐ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ സെംഗാറിന് വധശിക്ഷ നൽകണമെന്ന് ബലാത്സംഗത്തിനിരയായ പെൺകുട്ടി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍