ഹിന്ദുക്കളെ മുഴുവന്‍ സിപിഎം കൊല്ലുന്നുവെന്ന് ?; പിണറായിയെ ഹൈദരാബാദിൽ കാലുകുത്തിക്കില്ലെന്ന് ബിജെപി

തിങ്കള്‍, 6 മാര്‍ച്ച് 2017 (20:01 IST)
മുഖ്യമന്ത്രി പിണറായി വിജയനു നേരെ വീണ്ടും സംഘപരിവാര്‍. മാര്‍ച്ച് 19ന് ഹൈദരാബാദിൽ എത്തുന്നതിൽ നിന്ന് പിണറായി പിൻമാറണമെന്നും എത്തിയാൽ തടയുമെന്നും ഗോഷാമഹലിൽനിന്നുള്ള ബിജെപി എംഎൽഎ രാജാസിംഗ് പറഞ്ഞു.  

സിപിഐയുമായോ സിപിഎമ്മുമായോ തനിക്ക് യാതൊരു പ്രശ്‌നവുമില്ല. തങ്ങളുടെ ഹിന്ദു സഹോദരന്‍മാര്‍ കേരളത്തില്‍ കൊല്ലപ്പെടുകയാണ്. ഈയൊരു സാഹചര്യത്തില്‍ ആ സംസ്ഥാനത്തെ മുഖ്യമന്ത്രി ഇവിടെയെത്തുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കാനാവും. അദ്ദേഹം പങ്കെടുക്കാന്‍ തയാറായി വന്നാല്‍ യോഗം തടയുമെന്നും വീഡിയോ സന്ദേശത്തില്‍ രാജാ സിംഗ് പറഞ്ഞു.

ഹൈദരാബാദിൽ അഞ്ചുമാസമായി നടത്തിക്കൊണ്ടിരിക്കുന്ന മഹാജനപദയാത്രയുടെ സമാപനത്തിൽ പങ്കെടുക്കാൻ മാർച്ച് 19നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ എത്തുന്നത്. തെലങ്കാന സര്‍ക്കാരിനോടും പൊലീസിനോടും യോഗത്തിന് അനുമതി നല്‍കരുത്. അനുമതി നൽകിയാൽ അതേസ്ഥലത്ത് താൻ സമാന്തരയോഗം വിളിച്ചുകൂട്ടുമെന്നും ബിജെപി നേതാവ് പറയുന്നു.

സുസ്ഥിര വികസനവും സാമൂഹ്യ നീതിയും ആവശ്യപ്പെട്ടാണ് സിപിഎം ജാഥ സംഘടിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക