ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സമ്മതിക്കാതെ യെച്ചൂരി പക്ഷം

ഞായര്‍, 17 ജൂലൈ 2016 (10:52 IST)
ഏകാധിപത്യ പ്രവണതകള്‍ കാണിക്കുമ്പോഴും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഫാഷിസ്റ്റ് പ്രവണതകള്‍ കാണിക്കുമ്പോള്‍തന്നെ ഒറ്റക്കെട്ടായി ചെറുത്തില്ലെങ്കില്‍, ഫാസിസം പൂര്‍ണമായി സ്ഥാപിക്കപ്പെട്ടുകഴിയുമ്പോള്‍ എതിര്‍ക്കാന്‍ ആരും അവശേഷിക്കില്ലെന്ന് യച്ചൂരി പക്ഷം.
 
കഴിഞ്ഞ ദിവസം ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ഇന്ത്യയില്‍ ഫാസിസവും വര്‍ഗീയ ഫാഷിസവും സ്ഥാപിക്കപ്പെട്ടെന്ന വാദത്തെ സിപിഎം തള്ളിക്കളയുന്നുവെന്ന് കാരാട്ട് വ്യക്തമാക്കിയിരുന്നു.
 
ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പാര്‍ട്ടി അംഗമായ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയവര്‍ ഉന്നയിച്ച വാദങ്ങളെയും സിപിഎമ്മിന്റെ മൗലിക കര്‍മരേഖയായ പാര്‍ട്ടി പരിപാടിയെയും തിരുത്തുന്നതാണ് കാരാട്ടിന്റെ നിലപാടെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, തിരുവനന്തപുരത്ത് 2000ല്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ ഭേദഗതി ചെയ്ത പാര്‍ട്ടി പരിപാടിയുടെ കരട് താനാണു തയാറാക്കിയതെന്നും ഫാഷിസ്റ്റ് പോലെയുള്ള പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നാണ് അതില്‍ പറഞ്ഞിട്ടുള്ളതെന്നും കാരാട്ട് ഒരു വാര്‍ത്താചാനലിനോട് സംസാരിക്കുമ്പോല്‍ വ്യക്തമാക്കി. 
 
മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളെപ്പോലെയല്ല ബിജെപിയെങ്കിലും അവര്‍ ഫാസിസ്റ്റ് അല്ലെന്നു പാര്‍ട്ടി നേരത്തേതന്നെ വിലയിരുത്തിയതാണ്. ഏകാധിപത്യരീതിയെ ഫാഷിസമെന്നു വിളിക്കാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടിലേതുപോലുള്ള ഫാസിസ്റ്റ് രീതി ബിജെപി പോലുള്ള പാര്‍ട്ടികള്‍ക്ക് ഇക്കാലത്ത് ആവശ്യമില്ല. കാരാട്ട് പറയുന്നു. എന്നാല്‍ ബിജെപിയുമായി സംഖ്യം ചേരാനില്ലെന്നും കാരാട്ട് വ്യക്തമാക്കി. 
 
 

വെബ്ദുനിയ വായിക്കുക