കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

അഭിറാം മനോഹർ

ഞായര്‍, 8 ജൂണ്‍ 2025 (12:47 IST)
സംസ്ഥാനത്തെ തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കാനാണ് ആന്ധ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് പുതിയ നടപടിയെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. നിലവില്‍ പരമാവധി 9 മണിക്കൂര്‍ വരെ ജോലി സമയം എന്ന നിയമമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ മാറ്റുന്നത്. 2032 ഓടെ 120 ബില്യണ്‍ ഡോളര്‍ എക്കോണമി സംസ്ഥാനമാക്കി ആന്ധ്രയെ മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു.
 
അഞ്ച് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം എന്നത് 6 മണിക്കൂര്‍ ചെയ്താല്‍ ഒരു മണിക്കൂര്‍ എന്നാക്കി മാറ്റും. ചട്ടം മാറ്റാനുള്ള നിര്‍ദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. സ്ത്രീകള്‍ക്ക് അനുകൂലമായ രീതിയില്‍ രാത്രികാല ഷിഫ്റ്റുകളില്‍ ഇളവ് നല്‍കുന്നത് ആലോചിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൂടുതല്‍ കോലി ചെയ്താല്‍ കൂടുതല്‍ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി കെ പാര്‍ഥസാരഥി പറഞ്ഞു.
 
സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഫാക്ടറികള്‍ക്കുമെല്ലാം നിലവിലെ നിയമം ബാധകമാകും. ഈ തീരുമാനത്തിനെതിരെ നിരവധി ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തി. തൊഴിലാളികളെ അടിമകളാക്കുന്ന സമീപനമാണിതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍