Malegaon Blast Case: തെളിവുകളില്ല, മാലെഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പടെ എല്ലാ പ്രതികളെയും വെറുതെവിട്ടു

അഭിറാം മനോഹർ

വ്യാഴം, 31 ജൂലൈ 2025 (11:59 IST)
മാലെഗാവ് സ്‌ഫോടനക്കേസില്‍ 7 പ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി വെറുതെവിട്ടു. ഗൂഡാലോചന തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് കോടതിയുടെ തീരുമാനം. സ്‌ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. യുഎപിഎ കുറ്റവും തെളിയിക്കാനായില്ല. ബിജെപി മുന്‍ എം പി പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പടെ കേസില്‍ പ്രതികളാണ്. മാലെഗാവില്‍ 2008 സെപ്റ്റംബര്‍ 29ന് നടന്ന സ്‌ഫോടനത്തില്‍ 6 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 
തിരക്കേറിയ മാര്‍ക്കറ്റിനടുത്ത് ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടനവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മാലെഗാവില്‍ റമസാന്‍ മാസത്തില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നായിരുന്നു സംഭവത്തില്‍ എന്‍ഐഎ കണ്ടെത്തല്‍. ഭീകര വിരുദ്ധ സേന അന്വേഷിച്ച കേസ് 2011ലാണ് എന്‍ഐഎ ഏറ്റെടുത്തത്. കേസിലെ 323 സാക്ഷികളില്‍ 37 പേര്‍ കൂറുമാറിയിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍