കടത്തിൽ നിന്നും കരകയറാൻ ലാഭമുയർത്തുന്ന പദ്ധതിയുമായി എയർഇന്ത്യ

തിങ്കള്‍, 20 ജൂണ്‍ 2016 (12:13 IST)
കടത്തിൽ നിന്നും കരകയറാൻ രണ്ടു വർഷത്തിനകം 800 കോടി രൂപ ലാഭമുയർത്താൻ ലക്ഷ്യമിട്ട് എയർഇന്ത്യ. ഇക്കഴിഞ്ഞ വർഷം ചെലവു ചുരുക്കലിലൂടെയും വരുമാനം വർധിപ്പിച്ചും എട്ടു കോടി രൂപ പ്രവർത്തന ലാഭമുണ്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനി. 
 
2018–19 ആകുമ്പേഴേക്കും പ്രവർത്തനലാഭം മാത്രമല്ല അറ്റലാഭവും നേടാനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. 85 വർഷം ചരിത്രമുള്ള എയർഇന്ത്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ. തങ്ങളുടെ പഴഞ്ചൻ വിമാനങ്ങളെല്ലാം മാറ്റാനുള്ള തയാറെടുപ്പിലാണിപ്പോൾ. 
 
കമ്പനിയുടെ നിലവിലുള്ള കടം ഇതിനകം 50000 കോടി രൂപയായി വളർന്നിട്ടുണ്ട്. ഇതിന് പ്രതിവർഷം 4500 കോടിയോളം പലിശയായി അടയ്ക്കണം. എയർഇന്ത്യയിൽ സർക്കാരിനുള്ള ഓഹരി 51 ശതമാനമായി കുറയ്ക്കുന്നതിനും കടം നൽകിയിരിക്കുന്ന ബാങ്കുകളോട് കടത്തിന്റെ ഒരു ഭാഗം ഓഹരികളാക്കി മാറ്റാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക