ഗോധ്ര കൂട്ടക്കൊല: മുഖ്യ ആസൂത്രകന്‍ ഫാറൂഖ് ബന്ന പതിനാല് വര്‍ഷത്തിന് ശേഷം പിടിയില്‍

ബുധന്‍, 18 മെയ് 2016 (16:30 IST)
ഗോധ്ര കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകനായ ഫാറൂഖ് ബന്നയെ പതിനാലു വര്‍ഷത്തിനു ശേഷം പിടികൂടി. സെന്‍ട്രല്‍ ഗുജറാത്തിലെ കലോല്‍ ടോള്‍ നക്കയ്ക്ക് സമീപത്തു നിന്നാണ് ഫാറൂഖ് ബന്നയെ എ ടി എസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
 
ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സബര്‍മതി എക്സ്പ്രസ് ട്രെയിനിന് ഒരു സംഘം ആളുകള്‍ തീവെച്ചു.  59 യാത്രക്കാരായിരുന്നു ആ സംഭവത്തില്‍ കൊല്ലപ്പെട്ടത്. 2002 ഫിബ്രുവരിയിലാണ് സംഭവം നടന്നത്. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍വസേവകരായിരുന്നു അക്രമത്തിന് ഇരയായത്. 
 
2002 ഫിബ്രുവരിയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായ ഫാറൂഖ് ബന്നയുടെ നേതൃത്വത്തില്‍ ഗോധ്രയിലെ ഗസ്റ്റ് ഹൗസില്‍ ഇരുപതു പേരടങ്ങുന്ന സംഘം യോഗം ചേരുകയും അക്രമണം ആസൂത്രണം ചെയ്യുകയുമായിരുന്നുയെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. 
 
മുപ്പത് പേര്‍ പ്രതികളായ ഈ കേസില്‍ ബന്നയുള്‍പ്പെടെ ആറു പേര്‍ ഒളിവിലായിരുന്നു. ഈ കൂട്ടക്കൊല നടന്നതിനെ തുടര്‍ന്നാണ് ഗുജറാത്ത് കലാപം പൊട്ടിപുറപ്പെട്ടത്.  ഗുജറാത്ത് കലാപത്തില്‍ 1100 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക