ഭൂകമ്പം: പരിഭ്രാന്തരാകരുതെന്ന് കെജ്‌രിവാള്‍

ചൊവ്വ, 12 മെയ് 2015 (14:20 IST)
നേപ്പാളിലും ഉത്തരേന്ത്യയിലും ഉണ്ടായ ഭൂചലനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്.
 
ജനങ്ങള്‍ ശാന്തരായിരിക്കാനാണ് കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഭൂചലനത്തിന്‍റെ ഫലങ്ങള്‍ വിലയിരുത്തിവരികയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംഭവസ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു - കെജ്‌രിവാള്‍ അറിയിച്ചു. 
 
പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നേപ്പാളില്‍ നാലു പേര്‍ മരിച്ചു. മൂന്ന് ഭൂചലനങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 7.3, 5.6, 6.3 എന്നിങ്ങനെ രേഖപ്പെടുത്തി. ആദ്യ ചലനം ഏറെ നാശനഷ്ടമുണ്ടാക്കാന്‍ പ്രാപ്തമാണ്.
 
കെട്ടിടങ്ങള്‍ തകര്‍ന്നതായി നേപ്പാളില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
ഇന്ത്യയില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. കേരളത്തില്‍ കൊച്ചിയില്‍ ഭൂചലനം അനുഭവപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ നേപ്പാളില്‍ ഇത് രണ്ടാമത്തെ വലിയ ഭൂചലനമാണ് നടക്കുന്നത്.
 
കാഠ്മണ്ഡുവില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് ഇത്തവണയും ഭൂചലനങ്ങള്‍ ഉണ്ടായിരിക്കുന്നത്. അതുതന്നെയാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതും.

വെബ്ദുനിയ വായിക്കുക