പശുക്കള്‍ ചത്തതോടെ മോര്‍ച്ചറി ഹൗസ് ഫുള്‍; പതിനാലുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് പരസ്യമായി !

ബുധന്‍, 31 മെയ് 2017 (15:32 IST)
ഗോരക്ഷ മുഖ്യ ചര്‍ച്ചയായ രാജ്യത്ത് മനുഷ്യന് പശുവിന്റെ അത്ര പോലും വിലയില്ല എന്ന് കാണിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തത് കാരണം 14 കാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ആളുകള്‍ കാണ്‍കെ പരസ്യമായി. ഞായറാഴ്ച വൈകീട്ട് ഷോക്കേറ്റാണ് കുട്ടി മരിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച അതിരാവിലെ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു.
 
മധ്യപ്രദേശിലെ ഗാദര്‍വാര നഗരത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ആര്‍തി ദുബെ എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് തുറന്ന സ്ഥലത്ത് വച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. പ്രദേശത്തുള്ളവരെ ഞെട്ടിച്ച ഈ സംഭവം ഡോക്ടര്‍ തന്നെ പരസ്യപ്പെടുത്തുകയായിരുന്നു.
 
സംഭവം വിവാദമായതിനെ തുടര്‍ന്ന് നര്‍സിങ് പൂരിലെ ഉന്നത മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ആശുപത്രി സന്ദര്‍ശിച്ചു. ഉന്നത തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. മോര്‍ച്ചറിയില്‍ പശുവിന്റെ മൃതദേഹം ഉള്ളതിനാലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പരസ്യമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.  
 
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പശുവിന്റെ ജഡം ചീഞ്ഞ് മണം പുറത്തേക്ക് വന്നിരുന്നു. മോര്‍ച്ചറിയുടെ വാതില്‍ അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ പരിസരത്തൊന്നും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. നാല് ദിവസമായി പശുവിന്റെ ജഡം മോര്‍ച്ചറിയില്‍. അത് നീക്കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായിരുന്നില്ല.

വെബ്ദുനിയ വായിക്കുക