തലവെട്ടുമെന്ന പ്രസ്താവന: യോഗാഗുരു ബാബ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

വ്യാഴം, 15 ജൂണ്‍ 2017 (11:04 IST)
യോഗാഗുരു ബാബ രാംദേവിനെതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സദ്ഭാവന സമ്മേളനത്തിൽ ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന് പറഞ്ഞതുമായി ബന്ധപെട്ട കേസിൽ അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.  
 
ജാട്ട് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായാണ് സദ്ഭാവന സമ്മേളനം നടത്തിയത്. താന്‍ ഭരണഘടന അനുസരിക്കുന്നുണ്ടെന്നും ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്നുമാണ് അന്ന് രാം ദേവ് പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ സുഭാഷ് ഭദ്രയുടെ പരാതിയിന്‍മേല്‍ മാര്‍ച്ച് 2ന് രാംദേവിനെ പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 
 
ഇതിന്റെ അടിസ്ഥാനത്തിൽ മേയ് 12നു രാം ദേവിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ രാംദേവിന് സമന്‍സ് അയച്ചിട്ടും അദ്ദേഹം ഹാജരായില്ല. തുടര്‍ന്നാണ് കോടതിയുടെ ഈ നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 504, ഇന്ത്യന്‍ പീനല്‍ കോഡ് 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബാബാരാംദേവിനെതിരെ കേസെടുത്തത്.

വെബ്ദുനിയ വായിക്കുക