കാവേരി പ്രശ്നം: ചെന്നൈയും ബംഗളൂരുവും കത്തുന്നു

തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (15:36 IST)
കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും പരക്കെ അക്രമം. ചെന്നൈയില്‍ കന്നഡ സ്വദേശികളുടെ ഹോട്ടലിനെതിരെ ആക്രമണമുണ്ടായി. ബംഗളൂരുവില്‍ തമിഴ് വിദ്യാര്‍ഥി മര്‍ദ്ദനത്തിനിരയായി. 
 
ബംഗളൂരുവില്‍ തമിഴ് വിദ്യാര്‍ഥി മര്‍ദ്ദനത്തിനിരയായതില്‍ തമിഴ്നാട്ടിലാകെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നുണ്ട്. കന്നഡ ഹോട്ടലുകള്‍ വ്യാപകമായി ആക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
തിങ്കളാഴ്ച അതിരാവിലെ 15ഓളം വരുന്ന അക്രമി സംഘം ചെന്നൈ ഡോ. രാധാകൃഷ്ണന്‍ ശാലയിലെ ന്യൂ വുഡ്‌ലാന്‍ഡ്സ് ഹോട്ടലിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഹോട്ടല്‍ ഭാഗികമായി തകര്‍ന്നു.
 
കര്‍ണാടകയില്‍ തമിഴര്‍ മര്‍ദ്ദനത്തിനിരയായാല്‍ തമിഴ്നാട്ടില്‍ കര്‍ണാടകക്കാരും ആക്രമിക്കപ്പെടുമെന്ന് ചെന്നൈയില്‍ പോസ്റ്ററുകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 
 
തമിഴ്നാടിനെതിരെ കാവേരി പ്രശ്നത്തില്‍ പ്രതികരിച്ച കന്നട നടി രമ്യയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു എന്നാരോപിച്ചായിരുന്നു തമിഴ്നാട്ടുകാരനായ വിദ്യാര്‍ഥി ബംഗളൂരുവില്‍ ആക്രമിക്കപ്പെട്ടത്. കര്‍ണാടകയില്‍ നിന്നെത്തിയ ബസുകള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് അക്രമികള്‍ അടിച്ചുതകര്‍ത്തു.

വെബ്ദുനിയ വായിക്കുക