കസബിനെ പീഡിപ്പിച്ചിട്ടില്ല: മഹാരാഷ്ട്ര സര്‍ക്കാര്‍

ബുധന്‍, 15 ഫെബ്രുവരി 2012 (18:22 IST)
26/11 ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിച്ച അജ്മല്‍ അമീര്‍ കസബിന്‌ നീതിപൂര്‍വകമായ വിചാരണ ലഭ്യമാക്കിയെന്ന്‌ മഹാരാഷ്ട്രാ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തടവില്‍ കഴിയവെ കസബിനോട്‌ മോശമായി പെരുമാറുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കസബിന്‌ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളൊന്നും നിഷേധിച്ചിട്ടില്ല. കേസില്‍ കസബിന്‌ നല്‍കിയ വധശിക്ഷ അനുവദിക്കാവുന്ന ശിക്ഷ തന്നെയാണെന്നും മഹാരാഷ്ട്രാ സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കി.

കസബിന്‌ നീതിപൂര്‍വകമായ വിചാരണ ലഭ്യമാക്കിയില്ലെന്നും വിചാരണക്കോടതി വിധിച്ച വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യണമെന്നും കസബിനുവേണ്ടി ഹാജരായ അമിക്കസ്‌ ക്യൂറി രാജു രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ മഹാരാഷ്ട്രാ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട്‌ വ്യക്തമാക്കിയത്‌.

വെബ്ദുനിയ വായിക്കുക