ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് സീരീസിനെതിരെ ബിജെപി എം പി

തിങ്കള്‍, 11 മെയ് 2015 (16:47 IST)
ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കെതിരെ ഭാരതീയ ജനത പാര്‍ട്ടി (ബി ജെ പി) എം പി. മുന്‍ ആഭ്യന്തര സെക്രട്ടറിയും ബിഹാറിലെ അറഹില്‍ നിന്നുള്ള എം പിയുമായ ആര്‍ കെ സിംഗ് ആണ് എതിര്‍പ്പ് ഉയര്‍ത്തിയത്. ശൂന്യവേളയില്‍ ആയിരുന്നു ആര്‍ കെ സിംഗ് ലോക്സഭയില്‍ പ്രശ്നമുയര്‍ത്തിയത്.
 
തീവ്രവാദികള്‍ക്ക് അഭയം നല്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. നമ്മുടെ രാജ്യത്തിനെതിരെ ആക്രമണം നടത്തുന്നതും ഇവിടെ ബോംബ് സ്ഫോടനങ്ങള്‍ നടത്തുന്നതും അവരാണ്. അങ്ങനെയുള്ള ഒരു രാജ്യമായി ക്രിക്കറ്റ് കളിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ആര്‍ കെ സിംഗ് പറഞ്ഞു.
 
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും ആര്‍ കെ സിംഗ് ആവശ്യപ്പെട്ടു. 
 
ഇന്ത്യയുടെയും പാകിസ്ഥാന്റെയും ക്രിക്കറ്റ് ബോര്‍ഡ് തലവന്മാര്‍ ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ആയിരുന്നു ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് സീരീസിനെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനവും രണ്ട് ട്വന്റി20യും അടങ്ങുന്ന ക്രിക്കറ്റ് സീരീസ് ഇരു രാജ്യങ്ങള്‍ക്കും എതിര്‍പ്പില്ലാത്ത യു എ യില്‍ വെച്ച് നടത്താനാണ് ആലോചിക്കുന്നത്.
 
2006നു ശേഷം ഇന്ത്യ പാകിസ്ഥാനില്‍ ഒരു മുഴുവന്‍ സീരീസ് ക്രിക്കറ്റ് കളിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക