ഗുണ്ടര്‍ട്ടിന്‌ പ്രണാമം

WDWD
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മാത്രമല്ല പത്രപ്രവര്‍ത്തനത്തിനും മറക്കാനാവാത്ത വ്യക്തിയാണ്‌ ജര്‍മ്മന്‍ മിഷണറിയിലെ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌.

മലയാളത്തിലെ നെല്ലിക്കുന്നിലെ ബാസില്‍ മിഷന്‍ ബംഗ്ലാവില്‍ വച്ച്‌ കല്ലച്ചിലടിച്ച്‌ പുറത്തിറക്കിയ രാജ്യസമാചാരമാണ്‌ മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രം.

WDWD
മലയാളത്തിന്‌ നല്ലൊരു നിഘണ്ടുവും വ്യാകരണവും സമ്മാനിച്ചു ഗുണ്ടര്‍ട്ട്‌. ഗുണ്ടര്‍ട്ടിന്‍റെ മകള്‍ മോറി ജനിച്ചത്‌ തലശ്ശേരിയിലാണ്‌. നോബെല്‍ സമ്മാന ജേതാവ്‌ ഹെര്‍മന്‍ ഹെസ്സേയുടെ അമ്മയാണ്‌ ഗുണ്ടര്‍ട്ടിന്‍റെ ഈ മകള്‍.

WDWD
ഏപ്രില്‍ 25 ഗുണ്ടര്‍ട്ടിന്‍റെ ചരമദിനമാണ്‌. 1893 ഏപ്രില്‍ 25ന്‌ ജര്‍മ്മനിയിലെ ക്ലോവിലായിരുന്നു അന്ത്യം.

വടക്കന്‍ കേരളത്തിലെ സാംസ്കാരിക കേന്ദ്രമെന്ന്‌ പേരുകേട്ട തലശ്ശേരിയിലെ ഇല്ലിക്കുന്ന്‌ ബംഗ്ലാവ്‌ പ്രസിദ്ധമായത്‌ ഗുണ്ടര്‍ട്ടിന്‍റെ പേരിലായിരുന്നു. 20 വര്‍ഷത്തോളം ഗുണ്ടര്‍ട്ട്‌ തലശ്ശേരിയില്‍ താമസിച്ചു.

1814 ഫെബ്രുവരി നാലിന്‌ ജര്‍മ്മനിയിലെ സ്റ്റര്‍ട്ട്ഗര്‍ട്ടില്‍ ജനിച്ച ഗുണ്ടര്‍ട്ട്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1836ല്‍ ഇന്ത്യയിലേക്ക്‌ തിരിച്ചു. ഒരു സ്വകാര്യ അധ്യാപകനായിട്ടായിരുന്നു ഗുണ്ടര്‍ട്ടിന്റെ വരവ്‌. ഭാഷകളും സംസ്കാരങ്ങളും പഠിക്കാനുള്ള തീവ്രമായ ആഗ്രഹത്തോടെ അദ്ദേഹം മദ്രാസ്‌ പ്രവിശ്യ മുഴുവനും സഞ്ചരിച്ചു.

WDWD
ജൂലി ഡബോയിസുമായുള്ള വിവാഹത്തിന്‌ ശേഷം അദ്ദേഹം 1838 ല്‍ ബസല്‍ മിഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മിഷനറി പ്രവര്‍ത്തനം തുടങ്ങുന്നിന്‍റെ ഭാഗമായാണ്‌ ഗുണ്ടര്‍ട്ട്‌ തലശ്ശേരിയില്‍ എത്തിയത്‌.

ബൈബിള്‍ തര്‍ജ്ജമയും മറ്റു മതപരമായ രചനകളും നടത്തിയിട്ടുള്ള ഗുണ്ടര്‍ട്ട്‌ നിഘണ്ടു തയ്യാറാക്കിയതിലൂടെയാണ്‌ പ്രസിദ്ധനായത്‌. ഇല്ലിക്കുന്ന്‌ കൊട്ടാരത്തില്‍ വച്ചാണ്‌ ഗുണ്ടര്‍ട്ട്‌ നിഘണ്ടുവിന്‍റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌.

കേരളത്തിലെ ആദ്യ വര്‍ത്തമാന പത്രമായ രാജ്യസമാചാരം പ്രസിദ്ധീകരിച്ചതും ഗുണ്ടര്‍ട്ടാണ്‌. അദ്ദേഹം രചിച്ച അമ്പതോളം പുസ്തകങ്ങള്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ ഫൗണ്ടേഷന്‍ സൂക്ഷിച്ചുപോരുന്നുണ്ട്‌.

ഗുണ്ടര്‍ട്ടിന്‍റെ ഓര്‍മ്മയ്ക്കായി ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ ഫൗണ്ടേഷന്‍ തലശേരിയില്‍ ഒരു സ്കൂള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഇവിടെ നാനൂറില്‍ അധികം വരുന്ന വിദ്യാര്‍ത്ഥികളില്‍ 25 ശതമാനം പേര്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസവും യൂണിഫോമും പാഠ്യ പുസ്തകങ്ങലും ലഭ്യമാക്കുന്നു.

തലശ്ശേരി മുനിസിപ്പാലിറ്റി അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു തെരുവിന്‌ അദ്ദേഹത്തിന്‍റെ പേര്‌ നല്‍കുകയും അദ്ദേഹത്തിന്‍റെ പ്രതിമ പട്ടണത്തില്‍ സ്ഥാപിക്കുകയും ചെയ്തു. ഈ പട്ടണത്തില്‍ പണ്ടു താമസിച്ചിരുന്ന ഊരഞ്ചേരി ഗുരുനാഥന്മാരില്‍ നിന്നാണ്‌ ഗുണ്ടര്‍ട്ട്‌ സംസ്കൃതവും മലയാളവും അഭ്യസിച്ചത്‌.